പിതാവും ടിഡിപി അധ്യക്ഷനുമായ എന്‍ ചന്ദ്രബാബു നായിഡുവിന് ജയിലില്‍ ജീവന് ഭീഷണിയുണ്ടെന്ന് മകന്‍ നാരാ ലോകേഷ്. അദ്ദേഹത്തെ മനപ്പൂര്‍വ്വം ഉപദ്രവിക്കുകയാണെന്നും സുരക്ഷ അപകടത്തിലാണെന്നും തെലുങ്കുദേശം പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ നാരാ ലോകേഷ് ആരോപിച്ചു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയായ എന്‍ ചന്ദ്രബാബു നായിഡു നിലവില്‍ രാജമഹേന്ദ്രവാരം സെന്‍ട്രല്‍ ജയിലിലാണ് കഴിയുന്നത്. ജയിലില്‍ കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാത്തതിനാല്‍ അണുബാധയും അലര്‍ജിയും മൂലം അദ്ദേഹം ശരീരഭാരം കുറഞ്ഞുവെന്നും നാരാ ലോകേഷ് ചൂണ്ടിക്കാട്ടി. കൊതുകുകള്‍, മലിനജലം, ശരീരഭാരം കുറയുന്നത്, അണുബാധകള്‍, അലര്‍ജികള്‍ തുടങ്ങിയവയെ അഭിമുഖീകരിക്കുന്നു. സമയബന്ധിതമായ വൈദ്യസഹായം ലഭ്യമല്ല. ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അദ്ദേഹത്തിന് സ്റ്റിറോയിഡുകള്‍ നല്‍കാന്‍ ശ്രമിക്കുന്നുവെന്നും എക്സ് പോസ്റ്റിലൂടെ ലോകേഷ് ആരോപിച്ചു.

സര്‍ക്കാര്‍ ഡോക്ടര്‍മാരും ഭരണകൂടവും എന്താണ് മറയ്ക്കാന്‍ ശ്രമിക്കുന്നത്? നായിഡുവിന് എന്തെങ്കിലും ദോഷം സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ജഗന്‍ മോഹന്‍ റെഡ്ഡിക്ക് തന്നെയായിരിക്കുമെന്നും മുഖ്യമന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് നാരാ ലോകേഷ് പറഞ്ഞു. ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ കൃത്യസമയത്ത് വൈദ്യസഹായം നല്‍കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ തന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് നായിഡുവിന്റെ ഭാര്യ നാരാ ഭുവനേശ്വരിയും പറഞ്ഞിരുന്നു. 

‘അദ്ദേഹത്തിന് ഇതിനകം 5 കിലോ ഭാരം കുറഞ്ഞു. ഇനി ശരീരഭാരം കുറയുന്നത് വൃക്കകള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. വാട്ടര്‍ ടാങ്കുകള്‍ വൃത്തിഹീനവും ആരോഗ്യത്തിന് അപകടവുമാണ്. ഈ ഭയാനകമായ സാഹചര്യങ്ങള്‍ എന്റെ ഭര്‍ത്താവിന്റെ ജീവന് ഭീഷണി ഉയര്‍ത്തുന്നു,’ അവര്‍ പറഞ്ഞു. നായിഡുവിന്റെ മരുമകള്‍ ബ്രാഹ്‌മണി നാരയും ആന്ധ്രാ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ചന്ദ്രബാബു നായിഡുവിനെ അപര്യാപ്തവും വൃത്തിഹീനവുമായ ജയിലില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ബ്രാഹ്‌മണി ആരോപിച്ചു. 

നൈപുണ്യ വികസന കോര്‍പ്പറേഷനില്‍ നിന്നുള്ള ഫണ്ട് ദുരുപയോഗം ചെയ്തതിനാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്. ഇത് സംസ്ഥാന ഖജനാവിന് 300 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു കണ്ടെത്തല്‍. ഇതിനിടെ വധശ്രമ കേസിൽ ചന്ദ്രബാബു നായിഡുവിന് ആന്ധ്രാപ്രദേശ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എന്നാൽ ടിഡിപി അധ്യക്ഷൻ ജയിലിൽ തന്നെ തുടരും. അദ്ദേഹത്തിനെതിരെ രണ്ട് അഴിമതിക്കേസുകൾ- ഇന്നർ റിംഗ് റോഡ് കേസ്, ഫൈബർ നെറ്റ് കേസ് എന്നിവ നിലവിലുണ്ട്. ഈ കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ നായിഡുവിന് ജയിലിൽ തുടരേണ്ടി വരും.

യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടിയുമായി (വൈഎസ്ആർസിപി) ബന്ധമുള്ള പ്രാദേശിക നേതാക്കളെ ആക്രമിക്കാൻ പ്രേരിപ്പിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് അംഗല്ലു കേസ്. ചന്ദ്രബാബു നായിഡുവിനും മറ്റ് ചില ടിഡിപി നേതാക്കൾക്കുമെതിരെയാണ് കേസെടുത്തത്.

ഓഗസ്‌റ്റിൽ അംഗല്ലു ഗ്രാമത്തിൽ വച്ച് നായിഡുവിന് നിവേദനം നൽകാൻ ശ്രമിക്കുന്നതിനിടെ, നായിഡുവും മറ്റ് ടിഡിപി നേതാക്കളും വൈഎസ്ആർസിപി നേതാക്കളെ ആക്രമിച്ചുവെന്നായിരുന്നു പരാതി. ഈ കേസിൽ മറ്റ് പ്രസക്തമായ വകുപ്പുകൾക്കൊപ്പം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 307 പ്രകാരം വധശ്രമ കുറ്റവും നായിഡുവിനെതിരെ ചുമത്തിയിട്ടുണ്ട്.

തിങ്കളാഴ്‌ചത്തെ അവസാന വാദത്തിനിടെ ഇന്നർ റിംഗ് റോഡ് കേസ്, ഫൈബർ നെറ്റ് കേസ്, അംഗല്ലു 307 കേസ് ഉൾപ്പെടെയുള്ള മൂന്ന് കേസുകളിൽ നായിഡുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അമരാവതി ഇന്നർ റിംഗ് റോഡ് കേസ്, ആങ്കല്ലു ആക്രമണക്കേസിലെ പതിവ് ജാമ്യാപേക്ഷയും ഫൈബർ നെറ്റ് കേസിൽ മുൻകൂർ ജാമ്യാപേക്ഷയും ആവശ്യപ്പെട്ടാണ് നായിഡു കോടതിയെ സമീപിച്ചത്.

അമരാവതി തലസ്ഥാന നഗരിയുടെ മാസ്റ്റർ പ്ലാനിൽ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ടതാണ് അമരാവതി ഇന്നർ റിംഗ് റോഡ് കേസ്. അന്നമയ്യ ജില്ലയിലെ ആങ്കല്ലുവിലും ചിറ്റൂർ ജില്ലയിലെ പുംഗനുരുവിലും നടന്ന കല്ലേറിലും തീവെപ്പിലും കലാപത്തിലും നിരവധി പോലീസുകാർക്കും ടിഡിപിയുടെയും ഭരണകക്ഷിയായ വൈഎസ്ആർസിപിയുടെയും അനുയായികൾക്കും പരിക്കേറ്റിരുന്നു.

330 കോടി രൂപയുടെ എപി ഫൈബർ നെറ്റ് പ്രോജക്ടിന്റെ ഫേസ്-1 പ്രകാരമുള്ള വർക്ക് ഓർഡർ ഇഷ്ട കമ്പനിക്ക് അനുവദിക്കുന്നതിനായി ടെൻഡറിൽ കൃത്രിമം കാണിച്ചെന്നതാണ് ഫൈബർ നെറ്റ് കേസ്. ടെൻഡർ അനുവദിച്ചതു മുതൽ മൊത്തം പദ്ധതിയുടെ പൂർത്തീകരണം വരെ ക്രമക്കേട് നടന്നതായും ഇത് സംസ്ഥാന ഖജനാവിന് വൻ നഷ്ടമുണ്ടാക്കിയതായും ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗം ആരോപിരിച്ചിരുന്നു.

നൈപുണ്യ വികസന കോർപ്പറേഷനിൽ നിന്നുള്ള ഫണ്ട് ദുരുപയോഗം ചെയ്‌ത് സംസ്ഥാന ഖജനാവിന് 300 കോടിയിലധികം രൂപയുടെ നഷ്‌ടം വരുത്തിയെന്നാരോപിച്ച് നിലവിൽ രാജമഹേന്ദ്രവാരം സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് നായിഡു. 

നൈപുണ്യ വികസന കേസിൽ സെപ്റ്റംബർ 9-നാണ് ചന്ദ്രബാബു നായിഡുവിനെ അറസ്‌റ്റ് ചെയ്തത്. കേസിൽ സംസ്ഥാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) ഫയൽ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നായിഡു നൽകിയഹർജി സുപ്രീം കോടതി നിരസിച്ചിരുന്നു.