രാജ്യത്തുടനീളം ഇരുപത് സ്ഥലങ്ങളില്‍ വിപുലമായ റെയ്ഡ് നടത്തിയതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) ബന്ധപ്പെട്ടായിരുന്നു തെരച്ചില്‍. അന്വേഷണത്തില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. ലാപ്ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, മെമ്മറി കാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിങ്ങനെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങളടക്കമാണ് പിടിച്ചെടുത്തത്. 

ഡല്‍ഹിയിലെ ഫസല്‍പൂര്‍, ഷഹീന്‍ ബാഗ്, ഓഖ്ല, ചാന്ദ്നി ചൗക്ക് എന്നീ സ്ഥലങ്ങളിലും മധ്യപ്രദേശിലെ ഭോപ്പാല്‍ ജില്ല, മഹാരാഷ്ട്രയിലെ താനെ, മുംബൈ , രാജസ്ഥാനിലെ ടോങ്ക്, ഗംഗാപൂര്‍ സിറ്റി ജില്ലകള്‍, ഉത്തര്‍പ്രദേശിലെ ലഖ്നൗ, സിദ്ധാര്‍ത്ഥ് നഗര്‍, സന്ത് രവിദാസ് നഗര്‍, കാണ്‍പൂര്‍, ഗോരഖ്പൂര്‍, തമിഴ്‌നാട്ടിലെ മധുര എന്നിവിടങ്ങളിലായിരുന്നു തിരച്ചില്‍. ഓപ്പറേഷനില്‍ നിരോധിത രേഖകളും കണ്ടെടുത്തു. റെയ്ഡില്‍ 8.5 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സി പിടിച്ചെടുത്തു.

2022 ജൂലൈ 12 ന് ബീഹാറിലെ പട്ന ജില്ലയിലെ ഫുല്‍വാരിഷരീഫ് പോലീസ് സ്റ്റേഷനിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തെത്തുടര്‍ന്ന് 2022 ജൂലൈ 22-ന് എന്‍ഐഎ ഈ കേസ് വീണ്ടും രജിസ്റ്റര്‍ ചെയ്തു. പാറ്റ്‌നയിലെ ഫുല്‍വാരിഷരീഫ് പ്രദേശത്ത് സംശയാസ്പദമായ ഉദ്ദേശ്യത്തോടെ വ്യക്തികള്‍ ഒത്തുകൂടിയതിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. 

കഴിഞ്ഞ വര്‍ഷം ജൂലൈ 11 ന്, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫുല്‍വാരിഷരീഫ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. അഥര്‍ പര്‍വേസിന്റെ വാടക വസതിയെ ലക്ഷ്യമിട്ടായിരുന്നു നീക്കം. ഇതില്‍ പിഎഫ്‌ഐയുമായി അടുത്ത ബന്ധമുള്ള രേഖകളടക്കം കണ്ടെത്തി. ‘ഇന്ത്യ 2047 ടുവേര്‍ഡ് റൂള്‍ ഓഫ് ഇസ്ലാം ഇന്‍ ഇന്ത്യ, ഇന്റേണല്‍ ഡോക്യുമെന്റ്: നോട്ട് ഫോര്‍ സര്‍ക്കുലേഷന്‍’ എന്ന തലക്കെട്ടിലുള്ള ഒരു രേഖയും ഇതില്‍ ഉള്‍പ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.

പ്രാഥമിക ഘട്ടത്തില്‍ നിരവധി പ്രതികള്‍ പിടിയിലായി. അത്താര്‍ പര്‍വേജ്, എംഡി ജലാലുദ്ദീന്‍ ഖാന്‍, അഡ്വക്കേറ്റ് നൂറുദ്ദീന്‍ എന്ന നൂറുദ്ദീന്‍ സാംഗി, ഇംതേയാസ് അന്‍വര്‍ എന്ന അര്‍മാന്‍ മാലിക് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ഇതുവരെ 13 പ്രതികള്‍ക്കെതിരെ മൂന്ന് കുറ്റപത്രങ്ങളാണ് എന്‍ഐഎ സമര്‍പ്പിച്ചത്. അന്വേഷണത്തിനിടെ ആകെ 17 പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വിദേശത്ത് നിന്ന് പിഎഫ്‌ഐ അംഗങ്ങള്‍ക്കും ഈ കേസില്‍ സംശയിക്കുന്നവര്‍ക്കും അനധികൃതമായി ഫണ്ട് എത്തിക്കുന്നത് ഉള്‍പ്പെടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ടെന്ന് എന്‍ഐഎ പറഞ്ഞു.

നേരത്തെ ഈ കേസിലെ പ്രതികള്‍ക്കെതിരെ തെളിവ് ശേഖരിക്കുന്നതിനായി ബീഹാര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, തമിഴ്നാട്, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ എന്‍ഐഎ തിരച്ചില്‍ നടത്തിയിരുന്നു. പിന്നാലെ നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) മുന്‍ അംഗമായ അന്‍വര്‍ റഷീദിനെ പിടികൂടി. ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കാളിയായതുമായി ബന്ധപ്പെട്ടായിരുന്നു അന്‍വര്‍ റഷീദിന്റെ അറസ്റ്റ്. 

സിമിയുടെ നിരോധനത്തെത്തുടര്‍ന്ന്, അന്‍വര്‍ റഷീദ് ഉള്‍പ്പെടെയുള്ള അംഗങ്ങള്‍, മുന്‍ സിമി അംഗങ്ങള്‍ രൂപീകരിച്ച വഹാദത്ത്-ഇ-ഇസ്ലാമി എന്ന സംഘടനയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചിരുന്നത്. കൂടാതെ ഇന്ത്യയില്‍ ഇസ്ലാമിക ഭരണത്തിന്റെ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിലും ഇവര്‍ ശ്രമം നടത്തി. ഇതിനായി ഒരു പബ്ലിക്കേഷന്‍ ഹൗസുമായി സഹകരിച്ച് പിഎഫ്‌ഐയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനുള്ള സാമഗ്രികളുടെ വിതരണത്തില്‍ അന്‍വര്‍ റഷീദ് ഏര്‍പ്പെട്ടിരുന്നതായി എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തി. 

അടുത്തിടെ ഖാലിസ്ഥാൻ ഭീകരർക്കെതിരെ കടുത്ത നടപടികളിലേക്ക് എൻഐഎ കടന്നിരുന്നു. പഞ്ചാബിലെ മോംഗയിൽ നടത്തിയ റെയ്‌ഡിന് പിന്നാലെ ഖാലിസ്ഥാൻ ഭീകരൻ ലഖ്ബീർ സിംഗ് റോഡിന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി . നിരോധിത സംഘടനയായ ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷന്റെ (ഐഎസ്‌വൈഎഫ്) തലവനായ ലഖ്ബീർ സിംഗ് റോഡിനെ കേന്ദ്ര സർക്കാർ നേരത്തെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. 

ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്റെ മുൻ നേതാവായിരുന്ന ജർണയിൽ സിംഗ് ഭിന്ദ്രൻവാലയുടെ അനന്തരവനാണ് അദ്ദേഹം. എൻഐഎ സംഘം പഞ്ചാബ് പോലീസിനൊപ്പം ലഖ്‌ബീർ സിംഗ് റോഡിന്റെ പൈതൃക ഗ്രാമത്തിലെത്തി 1.4 ഏക്കറോളം വരുന്ന ഭൂമിയും, മറ്റ് സ്വത്തുവകകളും കണ്ടുകെട്ടുകയായിരുന്നു.

യുഎപിഎ പ്രകാരം നടപടിയെടുക്കാൻ നിർദേശിച്ച എൻഐഎ പ്രത്യേക കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കേന്ദ്ര ഏജൻസി റോഡിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയത്. ഒന്നിലധികം കുറ്റങ്ങൾ ചുമത്തി 2021ൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് കോടതി ഉത്തരവ്.

2021ൽ ഫാസിൽക ജില്ലയിലെ പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന ടിഫിൻ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചുമത്തിയ സ്‌ഫോടകവസ്‌തു നിയമപ്രകാരമുള്ള കുറ്റങ്ങളും ഇയാൾക്കെതിരെയുള്ള കേസുകളിൽ ഉൾപ്പെടുന്നു.

ആർ‌ഡി‌എക്‌സ് ഉൾപ്പെടെയുള്ള സ്‌ഫോടകവസ്‌തുക്കളും ആയുധങ്ങളും കടത്തൽ, ന്യൂഡൽഹിയിൽ ഭരണകക്ഷി നേതാക്കളെ ആക്രമിക്കാനുള്ള ഗൂഢാലോചന, പഞ്ചാബിൽ വിദ്വേഷം പ്രചരിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ റോഡിനെ ഇന്ത്യയിൽ വിചാരണ ചെയ്യേണ്ടതുണ്ട്.

ആയുധങ്ങൾ, വെടിക്കോപ്പുകൾ, ടിഫിൻ ബോംബുകൾ, ഗ്രനേഡുകൾ, സ്‌ഫോടകവസ്‌തുക്കൾ, മയക്കുമരുന്നുകൾ എന്നിവയുൾപ്പെടെയുള്ള ചരക്കുകൾ അയയ്‌ക്കാൻ ഇയാൾ പാകിസ്ഥാൻ ആസ്ഥാനമായുള്ള സംഘവുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നതായും എൻഐഎ ആരോപിക്കുന്നു. ബോംബ് സ്ഫോടനങ്ങളിലൂടെ പഞ്ചാബിലെ ജനങ്ങളിൽ ഭയവും ഭീതിയും വളർത്തുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്.

2021നും 2023നും ഇടയിൽ തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയായതിന് റോഡിനെതിരെ ആറ് കേസുകൾ തീവ്രവാദ വിരുദ്ധ ഏജൻസി അന്വേഷിക്കുന്നുണ്ട്.