സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ചെറിയ വര്‍ദ്ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നത്. വില വര്‍ദ്ധന തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണ്. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നത്. ഇറക്കുമതി കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമാണ് നിലവില്‍ 17 പൈസ വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം വൈദ്യുതി ഉപയോ​ഗം കുറയ്ക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ കുറവു വന്നതിനാലാണ് ഉപയോ​ഗം കുറിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചത്. ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാറാണ് ഈ പ്രതിസന്ധിയ്ക്ക് കാരണം. അതേസമയം ചുരുങ്ങിയ സമയത്തേക്ക് ചിലപ്പോൾ വൈദ്യുതി വിതരണത്തിൽ നിയന്ത്രണമുണ്ടാകുമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നൽകുന്നു. 

അതേസമയം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ റദ്ദാക്കിയ കെഎസ്ഇബി കരാർ പുനഃസ്ഥാപിക്കാനാണ് സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷനോട് സർക്കാർ നിർദേശം നല്‍കും. മന്ത്രി സഭ യോഗത്തിലാണ് തീരുമാനമുണ്ടായത്. യുഡിഎഫ് കാലത്തെ  450 മെഗാ വാട്ട് വാട്ടിന്റെ കരാറാണ് പുനഃസ്ഥാപിക്കുന്നത്. സാങ്കേതിക പ്രശ്‍നം ഉന്നയിച്ച് റദ്ദാക്കിയ കരാറുകൾ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മൂലമാണ് പുനഃസ്ഥാപിക്കുന്നത്.

പുതിയ ടെൻഡർ വിളിച്ചാൽ ഉയർന്ന വില നൽകേണ്ടി വരും. ഇത് വൈദ്യുതി ചാർജിലും പ്രതിഫലിക്കും. അതുകൊണ്ട് റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ കരാറുകൾ പുനഃസ്ഥാപിക്കുന്നതാണ് നല്ലതെന്ന്  മന്ത്രിസഭാ വിലയിരുത്തി. ഓൺലൈനായി ചേർന്ന യോഗമാണ് ഈ തീരുമാനമെടുത്തത്. യുഡിഎഫ് കാലത്താണ് ഒരു മാസത്തെ ഇടവേളയിൽ രണ്ട് ദീർഘകാല വൈദ്യുതി കരാറുകളിൽ ഏർപ്പെട്ടത്. ടെൻഡർ മാനദണ്ഡങ്ങളിൽ വീഴ്ചവരുത്തിയത് കൊണ്ടാണ് റെഗുലേറ്ററി കമ്മീഷൻ കരാർ അംഗീകരിക്കാതിരുന്നത്. ഒരു മാസത്തെ ഇടവേളയിൽ രണ്ട് ദീർഘകാല കരാറുകൾ വിളിച്ചതിൽ അസ്വഭാവികത ഉണ്ടെന്ന് മുൻ ചീഫ് സെക്രട്ടറി ടോം ജോസും നിലപാട് എടുത്തിരുന്നു.

അതേസമയം സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കിയിരുന്നു. വൈദ്യുതി നിരക്ക് ഉയര്‍ത്തുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്നുയർന്ന പ്രതിഷേധം കണക്കിലെടുത്താണ് തത്കാലം വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ടതില്ലെന്ന തീരുമാനത്തില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ എത്തിയത്. നിലവിലെ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് യൂണിറ്റിന് 41 പൈസ വരെ ഉയര്‍ത്തണമെന്നതായിരുന്നു കെഎസ്ഇബിയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന്‍ പൊതു തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിരക്ക് ഇപ്പോള്‍ ഉയര്‍ത്തേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തിയത്. 

അതിനിടെ എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ ഹൈക്കോടതിയില്‍ ഒരു കേസ് നല്‍കിയിരുന്നു. കേസില്‍ സ്‌റ്റേ നീങ്ങി വൈദ്യുതി നിരക്ക് ഉയര്‍ത്തുന്നതിന് കളമൊരുങ്ങിയ സമയത്താണ് നിലവിലെ നിരക്ക് തന്നെ തത്കാലം തുടരട്ടെ എന്ന നിലപാട് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ സ്വീകരിച്ചത്.