ലണ്ടൻ: യു.കെയിലെ ലണ്ടനിൽ ഫലസ്തീൻ-ഇസ്രായേൽ അനുകൂലികൾ ഏറ്റുമുട്ടി. തിങ്കളാഴ്ച വൈകുന്നേരം ലണ്ടനിലെ ഹൈസ്ട്രീറ്റ് കെൻസിങ്ടണിലെ അണ്ടർഗ്രൗണ്ട് സ്റ്റേഷനിലാണ് സംഭവം.
ഗസ്സ ആക്രമണത്തിൽ പ്രതിഷേധിക്കാനാണ് ഫലസ്തീൻ അനുകൂലികൾ ഇസ്രായേൽ എംബസിക്ക് സമീപം പ്രതിഷേധിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് എംബസിക്ക് മുമ്പിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവത്തെ രൂക്ഷമായി വിമർശിച്ച് യു.കെ പ്രധാനമന്ത്രി ഋഷി സുനക് രംഗത്തെത്തി. ഹമാസിനെ ആക്രമണത്തിന് പ്രേരിപ്പിക്കുകയാണെന്ന് സുനക് കുറ്റപ്പെടുത്തി. ഹമാസ് സ്വാതന്ത്ര്യ സമര പോരാളികളല്ലെന്നും തീവ്രവാദികളാണെന്നും സുനക് എക്സിൽ കുറിച്ചു.
അമേരിക്കയിലെ മൻഹാട്ടനിലും ഫലസ്തീൻ-ഇസ്രായേൽ അനുകൂലികൾ ഏറ്റുമുട്ടിയിരുന്നു. ഇസ്രായേലി കോൺസുലേറ്റിന് സമീപമാണ് സംഘർഷമുണ്ടായത്. ഇരുവിഭാഗങ്ങളും മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിച്ചു.



