നിപ ഭീഷണിയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒക്ടോബർ 1 വരെ നീട്ടി. അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവെക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സാമൂഹിക അകലം, മാസ്ക് എന്നിവ നിർബന്ധമാണ്. കൂടാതെ ബീച്ചിലും പാർക്കിലും പ്രവേശനം അനുവധിക്കില്ലെന്നും കളക്ടർ അറിയിച്ചു. 

അതേസമയം നിപ ഭീഷണി കുറഞ്ഞതോടെ കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറന്നു. കണ്ടെയ്ന്‍മെന്റ് സോണുകളിലെ സ്‌കൂളുകള്‍ തല്‍ക്കാലം തുറക്കില്ല. ഇവിടെ ഓണ്‍ലൈന്‍ ക്ലാസ് തുടരണം. അധ്യാപകരും വിദ്യാര്‍ത്ഥികളും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

സ്‌കൂളുകളുടെ പ്രവേശന കവാടങ്ങളിലും ക്ലാസ് മുറികളിലും സാനിറ്റൈസര്‍ വെക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവിടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വരെ പഠനം ഓണ്‍ലൈനായി തുടരണം. ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കോഴിക്കോട് കോര്‍പറേഷനിലെ 7 വാര്‍ഡുകളുമാണ് നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുന്നത്. 

അതേസമയം നിപ ഭീതിയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പിഎസ്‌സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. നിപ പ്രതിരോധത്തിന്റെ ഭാഗമായിഏര്‍പ്പെടുത്തിയകണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം കണക്കിലെടുത്താണ് മാറ്റം.ഈ മാസം 26ന് നടക്കുന്ന പരീക്ഷകളുടെ ബേപ്പൂരിലുള്ള കേന്ദ്രങ്ങളാണ് മാറ്റിയത്. ബേപ്പൂര്‍ ജിഎച്ച്എസ്എസ് സെന്റര്‍ ഒന്നിലെ ഉദ്യോഗാര്‍ത്ഥികള്‍ കുറ്റിച്ചിറ ഗവ വിഎച്ച്എസ്എസില്‍ പരീക്ഷ എഴുതണം. ബേപ്പൂര്‍ ജിഎച്ച്എസ്എസ് സെന്റര്‍ രണ്ടിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പരീക്ഷാകേന്ദ്രം കുണ്ടുങ്ങല്‍ കാലിക്കറ്റ് ഗേള്‍സ് വിഎച്ച്എസ്എസില്‍ ക്രമീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.