കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഫളാഗ് ഓഫ് ചടങ്ങിനിടെ പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ലെന്നാരോപിച്ച് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഇറങ്ങി പോയി. കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലായിരുന്നു ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായാണ് രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആദ്യ യാത്രയില്‍ തെരഞ്ഞെടുക്കപ്പെട്ട അതിഥികളാണ് ട്രെയിനില്‍ യാത്ര ചെയ്തത്.  

അതേസമയം വന്ദേഭാരത് ട്രെയിനുകള്‍ ആരുടേയും കുടുംബ സ്വത്തല്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞിരുന്നു. കേരളത്തിന് അര്‍ഹതപ്പെട്ടതാണ് വന്ദേഭാരത്. കേരളത്തിന് 10 വന്ദേഭാരത് ട്രെയിന് അര്‍ഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ മുനീര്‍ എന്നിവര്‍ക്ക് വേദിയില്‍ ഇരിപ്പിടം നല്‍കിയില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.  പുതിയ ട്രെയിനുകള്‍ കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കും. കാസര്‍കോട്-തിരുവനന്തപുരം റൂട്ടിലാണ് കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുക. 

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന് എട്ടു കോച്ചുകളാണ് ഉള്ളത്. ആദ്യ വന്ദേഭാരത് വെള്ള നിറത്തിലുള്ളതാണെങ്കില്‍, രണ്ടാം വന്ദേഭാരത് കാവി നിറത്തിലുള്ളതാണ്. അകത്ത് സീറ്റുകളുടെ നിറത്തിലും വ്യത്യാസമുണ്ട്. നീല നിറമാണ് പുതിയ വന്ദേഭാരത് ട്രെയിനിന്റെ സീറ്റുകളുടേത്. കാസര്‍കോട്ടു നിന്നും ക്ഷണിക്കപ്പെട്ട അതിഥികളുമായാണ് പുതിയ വന്ദേഭാരതിന്റെ ആദ്യയാത്ര. 

തിരുവനന്തപുരം- കാസര്‍കോട് റൂട്ടില്‍ ആലപ്പുഴ വഴിയാണ് രണ്ടാം വന്ദേഭാരത് സര്‍വീസ് നടത്തുക. രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ റിസര്‍വേഷന്‍ തുടങ്ങി. തിരുവനന്തപുരം -കാസര്‍കോട് 26 മുതലും തിരിച്ച് 27 മുതലുമാണ് സര്‍വീസ്. കേരളത്തിലേത് അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തുന്ന ഒമ്പതു വന്ദേഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈന്‍ ആയാണ് ഫ്ലാ​ഗ് ഓഫ് ചെയ്തത്. അതേസമയം തിരൂരിലും രണ്ടാം വന്ദേഭാരതിന് പുതുതായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.