ബെംഗ്ളുറു: ഭർത്താവ് ഭാര്യയുമായി ശാരീരികബന്ധത്തിൽ ഏർപ്പെടാത്തത് ഹിന്ദു വിവാഹ നിയമം 1955 പ്രകാരം ക്രൂരതയാണെന്ന് കർണാടക ഹൈകോടതി. എന്നാൽ ഐപിസി 498 എ വകുപ്പ് പ്രകാരം ക്രൂരതയല്ലെന്നും കുറ്റം ചുമത്താനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ക്രിമിനൽ കേസിൽ ഭർത്താവിനും മാതാപിതാക്കൾക്കും എതിരായ കേസ് റദ്ദാക്കിക്കൊണ്ടാണ് ബെഞ്ച് ഈ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. ഐപിസി സെക്ഷൻ 498 എ, 1961ലെ സ്ത്രീധന നിരോധന നിയമം സെക്ഷൻ നാല് എന്നിവ പ്രകാരം തനിക്കും മാതാപിതാക്കൾക്കുമെതിരെ കേസെടുത്തതിനെ ചോദ്യം ചെയ്താണ് ഭർത്താവ് ഹൈകോടതിയെ സമീപിച്ചത്.

ഒരു പ്രത്യേക ആത്മീയ ചിട്ട പിന്തുടരുന്നയാളാണ് ഭർത്താവ് എന്നായിരുന്നു ഇയാൾക്കെതിരെയുള്ള ഒരേയൊരു ആരോപണം. ‘ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ അയാൾക്ക് ഒരിക്കലും ഉദ്ദേശമില്ലായിരുന്നു, ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 12(1)(എ) പ്രകാരം ലൈംഗിക ബന്ധം പുലർത്താത്തത് ക്രൂരതയ്ക്ക് തുല്യമാകുമെന്നതിൽ സംശയമില്ല. എന്നാൽ ഈ വകുപ്പ് 498 എ പ്രകാരം നിർവചിച്ചിരിക്കുന്ന ക്രൂരതയുടെ പരിധിയിൽ വരുന്നതല്ല’, ബെഞ്ച് വ്യക്തമാക്കി.

2019 ഡിസംബർ 18നാണ് ദമ്പതികൾ വിവാഹിതരായത്, എന്നാൽ ഭാര്യ ഭർതൃവീട്ടിൽ താമസിച്ചത് 28 ദിവസം മാത്രമാണ്. 2020 ഫെബ്രുവരി അഞ്ചിന്, സെക്ഷൻ 498 എ, സ്ത്രീധന നിയമം എന്നിവ പ്രകാരം പൊലീസിൽ പരാതി നൽകി. വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അവർ കുടുംബ കോടതിയിൽ കേസും ഫയൽ ചെയ്തു. 2022 നവംബർ 16ന് വിവാഹം റദ്ദാക്കിയെങ്കിലും, ക്രിമിനൽ കേസുമായി ഭാര്യ മുന്നോട്ട് പോയി. ഇതിനെതിരെയാണ് ഭർത്താവ് ഹൈകോടതിയെ സമീപിച്ചത്.