ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് കൂറ്റൻ ആണവനിലയം നിർമ്മിച്ച് നൽകാൻ ചൈന. 1,200 മെഗാവാട്ട് ശേഷിയുള്ള ആണവ നിലയം പാക് പഞ്ചാബിലെ മിയാൻവാലി ജില്ലയിലെ ചഷ്മയിലാണ് സ്ഥാപിക്കുക. 4.8 ബില്യൺ ഡോളറിൻ്റെ പദ്ധതിയാണ് നിലവിൽ വന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെ സാന്നിധ്യത്തിലാണ് നിർണായക കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.

പാക് പഞ്ചാബിൽ പൂർത്തിയാകാൻ പോകുന്ന കൂറ്റൻ ആണവനിലയം ഇന്ത്യക്ക് ഭീഷണിയാകുമോ എന്ന ആശങ്ക സജീവമാകാൻ സാധ്യത കൂടുതലാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിന്റെ സൂചനയായാണ് ആണവ നിലയ കരാറെന്ന് പ്രധാനമന്ത്രി ഷെരീഫ് പറഞ്ഞു. പദ്ധതി കാലതാമസം കൂടാതെ പൂർത്തിയാക്കും. ഇതിനായി വേഗത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചൈനയുടെയും മറ്റ് സൗഹൃദ രാജ്യങ്ങളുടെയും സഹായത്തോടെ പാകിസ്ഥാൻ നിലവിലെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറുമെന്ന് പ്രധാനമന്ത്രി ഷെരീഫ് വ്യക്തമാക്കി. പദ്ധതികളുടെ ഭാഗമായി ചൈനീസ് കമ്പനികൾക്ക് പ്രത്യേക ഇളവുകൾ നൽകിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് തുടരുന്ന ഈ ഘട്ടത്തിൽ 4.8 ബില്യൺ ഡോളറിന്റെ സഹായമാണ് ചൈനയിൽ നിന്ന് പാകിസ്ഥാന് ലഭിച്ചത്. ചൈനീസ് കമ്പനികളും നിക്ഷേപകരും പാകിസ്ഥാനോട് കാണിക്കുന്ന വിശ്വാസത്തിൻ്റെ ഭാഗമാണ് നിലവിൽ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന് നൽകിയ ഉദാരമായ സഹായത്തിന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനോടും ചൈനീസ് നേതൃത്വത്തോടും ആഴത്തിൽ കടപ്പെട്ടിരിക്കുകയാണെന്ന് പാക് പ്രധനമന്ത്രി പറഞ്ഞു. പാക് സർക്കാരിന് സഹായം നൽകിയ സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. വായ്പ ഉൾപ്പെടെയുള്ള സഹായങ്ങൾക്കായി അന്താരാഷ്ട്ര നാണയ നിധിയുമായി ചർച്ചകൾ തുടരുകയാണ്. ഐഎംഎഫ് മുന്നോട്ടുവെച്ച എല്ലാ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.

കടക്കെണിയിൽ തുടരുന്ന പാകിസ്ഥാന് ഉഭയകക്ഷി സഹായമടക്കം ലഭിക്കാൻ ഐഎംഎഫിന്റെ പിന്തുണ നിർണായകമാണ്. പണപ്പെരുപ്പവും കടക്കെണിയും മൂലം കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാക് സമ്പദ്‌വ്യവസ്ഥ തകർച്ച നേരിടുകയാണ്. ചൈന, സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സഹായമാണ് ഈ ഘട്ടത്തിൽ പാകിസ്ഥാന് സഹായമാകുന്നത്.