പിഎഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന നിര്‍ണായക വിധിയുമായി സുപ്രീംകോടതി. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി സുപ്രീ കോടതി ഭാഗികമായി ശരിവെച്ചു.

1.16 ശതമാനം വിഹിതം തൊഴിലാളികള്‍ നല്‍കണം എന്ന നിര്‍ദ്ദേശവും റദ്ദാക്കി. അവസാന അഞ്ചു വര്‍ഷത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കി പെന്‍ഷന്‍ നല്‍കും. സര്‍ക്കാരിന്റെ വിഹിതം നല്‍കാനായി വിധി നടപ്പാക്കുന്നത് 6 മാസത്തേക്ക് മരവിപ്പിച്ചു.

പെന്‍ഷന് നിശ്ചയിച്ച ശമ്പളപരിധി 15000 രൂപയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. കേന്ദ്ര സര്‍ക്കാരും എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും നല്‍കിയ ഹര്‍ജികളിലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ചീഫ് ജസ്റ്റിസ് യു. യു. ലളിത്, ജസ്റ്റിസ് അനിരുദ്ധ ബോസ്, സുധാന്‍ഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ വാദംകേട്ടത്. ഇതില്‍ ജസ്റ്റിസ് അനിരുദ്ധ ബോസ് ആണ് ബെഞ്ചിനുവേണ്ടി വിധിയെഴുതിയിരിക്കുന്നത്.

2018ലാണ് ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെന്‍ഷന്‍ നല്‍കാമെന്ന കേരള ഹൈകോടതി വിധിയുണ്ടാകുന്നത്. പെന്‍ഷന്‍ പദ്ധതിയില്‍ ചേരാനുള്ള കട്ട് ഓഫ് തീയതിയും പാടില്ലെന്ന് കോടതി വിധിച്ചു. 2019 ഇ.പി.എഫ്.ഒ കേരള ഹൈകോടതി വിധിക്കെതിരെ നല്‍കിയ പ്രത്യേക ഹര്‍ജി സുപ്രീം കോടതി തള്ളി.