ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത് വ്യാജപ്രചാരണമെന്ന് മകൻ ചാണ്ടി ഉമ്മൻ. വിദഗ്ധചികിത്സക്കായി അദ്ദേഹത്തെ വിദേശത്തേക്ക് കൊണ്ടുപോകാൻ ആലോചിക്കുന്നുണ്ടെന്നും ചികിത്സക്ക് കുടുംബം തടസ്സം നിൽക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
”ഞങ്ങൾക്ക് ഇതുപോലെ വിഷമമുണ്ടായ ഒരു സന്ദർഭമില്ല. ചികിത്സ നിഷേധം നടത്തിയിട്ട് ഞങ്ങൾക്ക് എന്താണ് നേടാനുളളത്? ഏറ്റവും മികച്ച ചികിത്സ ഞങ്ങളുടെ പിതാവിന് കൊടുക്കണമെന്ന ആഗ്രഹമേയുള്ളൂ. വ്യാജപ്രചരണം നടത്തുന്നത് മൂലം ഞങ്ങൾ വളരെയധികം ബുദ്ധിമുട്ടിലാണ്.”
വ്യാജപ്രചരണങ്ങളിൽ കുടുംബത്തിന് വളരെയധികം ദുഖമുണ്ടെന്നും ചാണ്ടി ഉമ്മൻ വെളിപ്പെടുത്തി. അത്തരം വ്യാജപ്രചരണങ്ങൾ നടത്തുന്നവർ അതിൽ നിന്ന് പിൻമാറണമെന്നും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.



