അന്തരിച്ച മുൻ മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് നടൻ സുരേഷ് ​ഗോപി. ചെന്നൈയിൽ പോയി അദ്ദേഹത്തെ കാണുവാനുള്ള ശ്രമം നടത്തിയെങ്കിലും അതിന് സാധിച്ചില്ല എന്ന വേദന ബാക്കിനിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ അടിത്തട്ട് പോലീസ് സംവിധാനത്തിൽ വളരെ വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന ആഭ്യന്തര മന്ത്രിയായിരുന്നു കോടിയേരിയെന്നും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സൂപ്പർതാരം പറഞ്ഞു.

പ്രിയപ്പെട്ട കോടിയേരി ബാലകൃഷ്ണൻ. അ​ദ്ദേഹം ഇനി നമ്മളോടൊപ്പം ഇല്ല. കേരളത്തിലെ പൊലീസ് സംവിധാനത്തിൽ, കേരളത്തിലെ അടിത്തട്ട് പോലീസ് സംവിധാനത്തിൽ വളരെ വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന പൂർവ ആഭ്യന്തര മന്ത്രി എന്ന നിലയ്ക്കും നിരവധി തവണ എംഎൽഎ ആയി നിയമസഭയിൽ എത്തിയ ജനപ്രതിനിധി എന്ന നിലയ്ക്കും ആ പാർട്ടിക്ക് ​ഗുണകരമായി പ്രവർത്തിക്കുകയും ചെയ്ത പ്രവർത്തകൻ എന്ന നിലയ്ക്കും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു അദ്ദേഹം. സുരേഷ് ​ഗോപിയുടെ വാക്കുകൾ.

ഏതാണ്ട് 25 വർഷമായി അദ്ദേഹവുമായി കാത്തുസൂക്ഷിച്ചു പോകുന്ന, തീർത്തും വ്യക്തിപരമായ ബന്ധത്തിൽ നിന്ന് ഞാൻ മനസിലാക്കിയിട്ടുള്ള ഒരു സരസനായ മനുഷ്യനാണ് അദ്ദേഹം എന്നാണ് മനസിലാക്കിയിട്ടുള്ളത്. ഒരു ജ്യേഷ്ഠ സഹോ​ദരൻ. എന്റെ സുഹൃത്തുക്കൾ കൂടിയായ അദ്ദേഹത്തിന്റെ മക്കൾ, സഹധർമ്മിണി ഇവരുടെയെല്ലാം വേദനയിൽ പങ്കുചേരുവാനും അതുപോലെ തന്നെ മലയാളി സമൂഹത്തിൽ രാഷ്ട്രീയം മറന്ന് അംഗീകരിക്കുന്ന തലത്തിൽ നിന്നുകൊണ്ട് മലയാളികളുടെ വേദനയിലും പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ, വ്യക്തിത്വത്തിന് മുമ്പിൽ കണ്ണീരഞ്ജലി ചെലുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പത്ത് ദിവസം മുമ്പ് ചെന്നൈയിൽ ചെന്നപ്പോളും അദ്ദേഹത്തെ ആശുപത്രിയിലെത്തി കാണാനുള്ള ശ്രമം നടത്തിയിരുന്നു. പക്ഷേ ബിനോയി തന്നെ പറഞ്ഞത് ഡോക്ടർമാർ അതിന് അനുവദിക്കുന്നില്ല എന്നാണ്. അദ്ദേഹത്തെ ഒന്ന് കാണണം എന്നുണ്ടായിരുന്നു. ആ ആത്മാർത്ഥമായ ആ​ഗ്രഹം നടന്നില്ല. അതും ഇപ്പോൾ ഒരു വേദനയായി നിൽക്കുന്നു. എല്ലാം കൂടി ഉൾക്കൊണ്ടുകൊണ്ടിരിക്കുന്ന നിമിഷത്തിൽ ആഘോഷത്തിലൊന്നും പങ്കുചേരാനുള്ള മാനസികാവസ്ഥയിൽ അല്ല എന്നും താരം പറഞ്ഞു.