ന്യൂഡൽഹി: ഹരജിയിൽ എതിരായി ഉത്തരവു വരുമ്പോൾ ന്യായാധിപന്മാർക്കെതിരെ ആരോപണമുന്നയിക്കുന്ന പ്രവണതക്കെതിരെ സുപ്രീം കോടതി. എതിരായ ഉത്തരവുവന്നാൽ അത് പുറപ്പെടുവിച്ച നീതിന്യായ ഉദ്യോഗസ്ഥനെതിരെ ആരോപണമുന്നയിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി, ഇത്തരം നീക്കങ്ങൾ ന്യായാധിപന്മാരുടെ ആത്മവീര്യം തകർക്കുന്നതിലാണ് കലാശിക്കുകയെന്നും വ്യക്തമാക്കി.

രാജസ്ഥാൻ ധൗൽപുറിലെ കോടതിയിലുള്ള കേസിന്റെ വിചാരണ ഉത്തർപ്രദേശിലെ നോയ്ഡ കോടതിയിലേക്ക് മാറ്റണമെന്ന അപേക്ഷ തള്ളിയാണ്, ജസ്റ്റിസ് എം.ആർ. ഷാ, ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. 

തങ്ങളുടെ എതിർകക്ഷിയായ ചില പ്രമുഖർ ധൗൽപുറിലെ കോടതിയിൽ സ്വാധീനം ചെലുത്തുന്നതുകൊണ്ടാണ് വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്നായിരുന്നു ഹരജിക്കാരുടെ വാദം. ‘കോടതിയുടെ ഭാഗത്തുനിന്ന് എതിരായ വിധി വന്നതുകൊണ്ടുമാത്രം വിചാരണ കോടതി മാറ്റണ​മെന്ന വാദം അംഗീകരിക്കാനാകില്ല. സ്വാധീനത്തിനു വഴങ്ങിയാണ് കോടതി ഹരജിക്കാരനെതിരെ വിധിച്ചതെന്ന വാദവും തള്ളുകയാണ്” -കോടതി വിശദീകരിച്ചു.