ന്യൂഡൽഹി: തന്റെ മുൻ ഭർത്താവിനെ ലക്ഷ്യമിട്ടെന്നോണം ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ മുൻ ഭാര്യ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ചർച്ചയാവുന്നു. ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാകിസ്താനെതിരെ ലീഗ് റൗണ്ട് മത്സരത്തിൽ ജയം നേടിയതിന് പിന്നാലെയാണ് പേസ് ബൗളർ മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ ഹസിൻ ജഹാൻ വിവാദ പോസ്റ്റുമായി രംഗത്തെത്തിയത്.
കളിയിൽ പാകിസ്താനെതിരെ വിജയറൺ കുറിച്ചശേഷം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ബാറ്റുയർത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന ചിത്രത്തോടൊപ്പമാണ് കുറിപ്പുള്ളത്. ‘അഭിനന്ദനങ്ങൾ. അവിസ്മരണീയമായ ജയമാണിത്. രാജ്യത്തെ വിജയത്തിലേക്ക് നയിച്ച നമ്മുടെ കടുവകൾക്ക് നന്ദി. ഇത് സംഭവിക്കേണ്ടതു തന്നെയായിരുന്നു. രാജ്യത്തിന്റെ യശസ്സും അഭിമാനവും സത്യസന്ധരായ രാജ്യസ്നേഹികളാലാണ് സംരക്ഷിക്കപ്പെടുക. അല്ലാതെ ക്രിമിനലുകളാലും പെണ്ണുപിടിയന്മാരാലും അല്ല.’ -ഹസിൻ ജഹാൻ കുറിച്ചതിങ്ങനെ.
ഷമിയെ ലക്ഷ്യമിട്ടാണ് ഈ പോസ്റ്റെന്ന് ചൂണ്ടിക്കാട്ടുന്ന ആരാധകർ കടുത്ത പ്രതിഷേധമാണ് പ്രകടിപ്പിക്കുന്നത്. നിലവിൽ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ അംഗമല്ല മുഹമ്മദ് ഷമി. 2014 ജൂണിൽ വിവാഹിതരായ ഷമിയും ഹസിനും 2019ലാണ് ബന്ധം വേര്‍പ്പെടുത്തിയത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷമിക്കെതിരെ മുമ്പ് പൊലീസ് കേസെടുത്തിരുന്നു.



