രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി എഐസിസി നേതൃത്വം. അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടില്‍ തന്നെയാണ് രാഹുല്‍ എന്ന് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം വിദേശത്ത് നിന്ന് മടങ്ങിയെത്തിയ രാഹുലിനെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ വീണ്ടും ശ്രമിച്ചേക്കും.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ആര് ആധ്യക്ഷനാകുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.

ശശി തരൂര്‍ മാത്രമാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നല്‍കിയിട്ടുള്ളത്. സോണിയഗാന്ധിയുടെ ചികിത്സയ്ക്കായി വിദേശത്ത് പോയ രാഹുല്‍ തിരികെ എത്തിയാൽ നാളെത്തെ വിലക്കയറ്റത്തിനെതിരായ റാലിയില്‍ പങ്കെടുക്കും.

നിലവിലെ അധ്യക്ഷ ചര്‍ച്ചകള്‍ക്കിടെ, ഇത് സംബന്ധിച്ച്‌, റാലിയില്‍ എന്തെങ്കിലും പരാമര്‍ശം രാഹുല്‍ നടത്തുമോയെന്നതിലാണ് ആകാംക്ഷ. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ഗാന്ധി കുടുംബം താല്‍പ്പര്യപ്പെടുന്നുണ്ടെങ്കിലും ഗെലോട്ട് പല ഉപാധികളും മുന്നോട്ടു വച്ചിട്ടുണ്ട്.

സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നത് തടയാന്‍ താന്‍ നിര്‍ദേശിക്കുന്ന ഒരാളെ നിയോഗിക്കണം എന്നതടക്കമുളള ആവശ്യങ്ങളാണ് ഗെലോട്ട് മുന്നോട്ടു വച്ചിരിക്കുന്നത്. ഇത് നേതൃത്വത്തെ കുഴപ്പിക്കുന്നതാണ്.

അതേസമയം വോട്ടര്‍ പട്ടിക പുറത്ത് വിടണമെന്ന് ശശി തരൂര്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടതിനോട് നേതൃത്വം ഇനിയും അനുകൂല പ്രതികരണം നടത്തിയിട്ടില്ല.

വോട്ടര്‍ പട്ടിക പുറത്തു വിടാതെ എങ്ങനെ പിന്തുണ അടക്കം ഉറപ്പാക്കുമെന്ന ചോദ്യമാണ് തരൂരും മനീഷ് തിവാരിയും അടക്കമുള്ളവര്‍ ഉയര്‍ത്തുന്നത്. ആവശ്യം ശക്തമാകുന്ന സാഹചര്യത്തില്‍ വോട്ടര്‍ പട്ടിക പിസിസി വഴിയെങ്കിലും ഉടന്‍ ലഭ്യമാക്കാന്‍ നേതൃത്വം നടപടിയെടുക്കണമെന്ന സമ്മര്‍ദ്ദം നേരിടുകയാണ് നേതൃത്വം.