ബംഗളൂരു ഈദ്ഗാഹ് മൈതാനം ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കിയതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. ബുധന്‍, വ്യാഴം എന്നീ രണ്ട് ദിവസത്തേക്ക് മൈതാനം ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കായി വിട്ട് നല്‍കിയിരിക്കുന്നത്. കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് തുഷാര്‍ മേത്ത ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.

ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി പരിഗണിക്കുന്ന രണ്ടംഗ ബെഞ്ച് വിഷയം മൂന്നംഗ ബെഞ്ചിന് വിട്ടു. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എഎസ് ഓക്ക, എംഎം സുന്ദ്രേഷ് എന്നിവരടങ്ങുന്നതാണ് പുതിയ ബെഞ്ച്. ചീഫ് ജസ്റ്റിസ് ഓഫ് യു യു ലളിതിന് മുന്നില്‍ വിഷയം കൊണ്ടുവരാനും രണ്ടംഗ ബെഞ്ച് അനുമതി നല്‍കി.

മൈതാനം കളിസ്ഥലമായും സര്‍ക്കാരിനോ ബിബിഎംപിക്കോ (ബ്രഹത് ബംഗളൂരു മഹാനഗര്‍ പാലികെ)സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും ആഘോഷിക്കാനും ഉപയോഗിക്കാമെന്ന് ആഗസ്റ്റ് 25 ന് കര്‍ണാടക ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് പറഞ്ഞിരുന്നു. മുസ്ലീം സമുദായത്തിന് പ്രാര്‍ത്ഥ നടത്താനും കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍, ഒരു ദിവസത്തിനുശേഷം, ഡിവിഷന്‍ ബെഞ്ച് അപ്പീലില്‍ ഉത്തരവ് പരിഷ്‌കരിക്കുകയും ഭൂമിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ അനുവദിക്കുകയുമായിരുന്നു.

ഗ്രൗണ്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനെതിരെ സംസ്ഥാന വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വഖഫ് അഭിഭാഷകനും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ വിഷയത്തില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു, വിഷയം അനാവശ്യമായ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. ഈ ഭൂമി പതിറ്റാണ്ടുകളായി മുസ്ലീങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും വിഷയം അടിയന്തിരമായി പരിഗണിക്കണമെന്നും കബില്‍ സിബല്‍ പറഞ്ഞു.