കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി സമ്മാനിച്ച് മുതിര്‍ന്ന നേതാവ് കൂടി പാര്‍ട്ടി വിട്ടു. മുന്‍ രാജ്യസഭാംഗവും തെലുങ്കാനയില്‍ നിന്നുള്ള നേതാവുമായ എം.എ ഖാനാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. ഗുലാം നബി ആസാദിനെപോലെ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചാണ് ഖാനും പാര്‍ട്ടിവിട്ടിരിക്കുന്നത്.

കോണ്‍ഗ്രസിന് പഴയ പ്രതാപം തിരിച്ചെടുക്കാനാകില്ല. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം രാഹുല്‍ ഗാന്ധിയാണ്. രാഹുല്‍ ഉപാധ്യക്ഷനായത് മുതലാണ് പാര്‍ട്ടി പരാജയമായത്. മുതിര്‍ന്ന പ്രവര്‍ത്തകരോട് എങ്ങനെ പെരുമാറണമെന്ന് രാഹുലിന് അറിയില്ലെന്നും എംഎ ഖാന്‍ ആരോപിച്ചു.

മുതിര്‍ന്ന നേതാക്കള്‍ രാജി വെയ്ക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. അടിത്തറ ശക്തമാക്കാന്‍ ഒരുവിധ നടപടിയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. നെഹ്റുവും ഇന്ദിരാ ഗാന്ധിയും നയിച്ച അതേ ആര്‍ജവത്തോടെ പ്രവര്‍ത്തിക്കാന്‍ രാഹുലൊ സംഘമോ ശ്രമിക്കുന്നില്ല. ഈ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നും എംഎ ഖാന്‍ പറഞ്ഞു. ഈ വര്‍ഷം കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോവുന്ന ഏഴാമത്തെ മുതിര്‍ന്ന നേതാവാണ് എംഎ ഖാന്‍.