തിരുവനന്തപുരം: യു.എ.ഇ കോൺസലുമായുള്ള കൂടിക്കാഴ്ചക്ക് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി വേണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് റിപ്പോർട്ട്. അനുമതി വേണമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്ന രേഖ പുറത്തുവന്നു. ജൂലൈ 29ന് ലോക്സഭയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ 23ന് നിയമസഭയിൽ നൽകിയ മറുപടിയിലാണ് യു.എ.ഇ കോൺസലുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും കൂടിക്കാഴ്ചക്ക് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്.

2016-2020 കാലയളവിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽവെച്ച് യു.എ.ഇ. കോൺസലുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ എന്നായിരുന്നു സനീഷ് കുമാർ ജോസഫിന്‍റെ ചോദ്യം. ഈ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. 

ലോക്സഭയിൽ കേന്ദ്ര മന്ത്രി രാജ്കുമാർ രഞ്ജൻ സിൻഹ നൽകിയ മറുപടിയിലാണ് ഔദ്യോഗിക കൂടിക്കാഴ്ചക്ക് കേന്ദ്ര സർക്കാറിന്‍റെ അനുമതി വേണമെന്ന് വ്യക്തമാക്കിയത്. ഇത്തരത്തിലുള്ള കൂടിക്കാഴ്ചക്ക് കേരള സർക്കാർ അനുമതി തേടിയിട്ടില്ലെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് നൽകിയ മറുപടിയിൽ വിശദീകരിക്കുന്നു.