കൊച്ചി: കൊച്ചിയിൽ എ.ടി.എമ്മുകളിൽ കൃത്രിമം കാണിച്ച് വ്യാപകമായി തട്ടിപ്പ്. എ.ടി.എം. ക്യാഷ് ഡ്രോയിൽ നിന്ന് പണം പുറത്തു വരാതിരിക്കാൻ സ്കെയിൽ പോലെയുള്ള ഉപകരണം വെച്ചാണ് മോഷ്ടാവ് തട്ടിപ്പ് നടത്തിയത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നിരവധി എ.ടി.എമ്മുകളിൽ നിന്നാണ് ഇത്തരത്തിൽ പണം കവർന്നത്. ഓഗസ്റ്റ് 18 മുതൽ തുടങ്ങിയ തട്ടിപ്പിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. മോഷ്ടാവ് എ.ടി.എമ്മുകളിൽ തട്ടിപ്പുനടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു.

പ്രതി എ.ടി.എമ്മിൽ കയറി പണം വരുന്ന ഭാഗം സ്കെയിൽ പോലെയുള്ള ഉപകരണംവെച്ച് അടച്ച ശേഷം ഉപഭോക്താക്കൾ പണം പിൻവലിക്കാൻ വരുന്നതുവരെ പുറത്തു കാത്തുനിൽക്കും. പണം പിൻവലിക്കാൻ ഉപഭോക്താവ് എത്തുന്ന സമയത്ത് എ.ടി.എമ്മിൽ നിന്ന് പണം വരാത്ത സാഹചര്യമുണ്ടാകും. എ.ടി.എം. തകരാറാകും എന്ന ധാരണയില്‍ പണം പിൻവലിക്കാൻ വന്ന ഉപഭോക്താവ് തിരിച്ചുപോകും. ഇതിനുപിന്നാലെ മാറിനിന്നിരുന്ന പ്രതി എ.ടി.എമ്മിൽ കയറി ഉപകരണം എടുത്തുമാറ്റി പണം കൊണ്ടുപോവുകയാണ് ചെയ്യുന്നത്.

കളമശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം ഒരു എ.ടി.എമ്മിൽ ഏഴ് തവണയാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്. ഓഗസ്റ്റ് 18, 19 തീയതികളിലായി ഏകദേശം കാൽലക്ഷത്തോളം രൂപ ഇത്തരത്തിൽ തട്ടിയെടുത്തു എന്നാണ് വ്യക്തമായിട്ടുള്ളത്.

കളമശ്ശേരി കേന്ദ്രീകരിച്ചാണ് തട്ടിപ്പ് കൂടുതലായും നടന്നിട്ടുള്ളത്. ജില്ലയിൽ ആകെ പതിനൊന്നോളം ഇടത്ത് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായാണ് പോലീസ് വ്യക്തമാകുന്നത്. വൈറ്റില ഉൾപ്പെടെയുള്ള സ്ഥലത്തും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. കളമശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.