മുംബൈ: നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളെ ഒരുമിച്ചു നേരിടാനുറച്ച് മഹാരാഷ്ട്രയിലെ ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യമായ മഹാവികാസ് അഗാഡി.
വിമതനീക്കത്തിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള അഗാഡി സർക്കാർ നിലംപൊത്തി രണ്ടു മാസങ്ങൾക്കുശേഷം ചൊവ്വാഴ്ച നടന്ന സംയുക്തയോഗത്തിലാണ് തീരുമാനം. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലായിരുന്നു യോഗം. എൻ.സി.പിയിലെ മുതിർന്ന നേതാക്കളായ അജിത് പവാർ, ജയന്ത് പാട്ടീൽ, ദിലീപ് വൽസേ പാട്ടീൽ, കോൺഗ്രസിലെ ബാലാസാഹേബ് തോറാട്ട്, അശോക് ചവാൻ, പൃഥ്വിരാജ് ചവാൻ തുടങ്ങിയവർ പങ്കെടുത്തു.
ലോകത്തെ വിറപ്പിച്ച കോവിഡിനെ അഗാഡി സർക്കാർ വിജയകരമായാണ് നേരിട്ടതെന്നും വിമതനീക്കത്തിലൂടെ സർക്കാറിനെ അട്ടിമറിച്ച ഏകനാഥ് ഷിൻഡെ-ദേവേന്ദ്ര ഫഡ്നാവിസ് കൂട്ടുകെട്ട് നിസ്സാര തടസ്സമാണെന്നും ഇത് ഒരുമിച്ച് തരണംചെയ്യുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ഒന്നിച്ചു മത്സരിക്കാൻ തീരുമാനിച്ചു. എന്നാൽ, നഗരസഭ തെരഞ്ഞെടുപ്പുകളിൽ ഒന്നിക്കുന്ന കാര്യം അതത് പാർട്ടികളുടെ പ്രാദേശിക റിപ്പോർട്ടിനുശേഷം ചർച്ചചെയ്യാൻ മാറ്റിവെച്ചു.



