ലണ്ടൻ: യുക്മ കേരളാപൂരം വള്ളംകളി – 2022 നോടനുബന്ധിച്ച് ഈ വര്‍ഷത്തെ മികച്ച സിനിമയ്ക്കും നടനും സംവിധായകനുമുള്ള പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനാ കൂട്ടായ്മയായ യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ആദ്യമായി ചലച്ചിത്ര രംഗത്ത് നല്‍കുന്ന പുരസ്ക്കാരമാണിത്.

മികച്ച നടനായി ഉണ്ണി മുകുന്ദന് പ്രത്യേക അവാര്‍ഡും വിഷ്ണു മോഹന് സംവിധായകനുള്ള സത്യജിത് റേ പുരസ്ക്കാരവും സമ്മാനിക്കുമെന്ന് യുക്മ ദേശീയ നേതൃത്വം ഏര്‍പ്പെടുത്തിയ പ്രത്യേക ജൂറി അറിയിച്ചു.

2009ല്‍ ആരംഭിച്ച് ബ്രിട്ടണിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന 130 മലയാളി സംഘടനകളുടെ കൂട്ടായ്മയാണ് യുക്മ. ഡോ. ബിജു പെരിങ്ങത്തറയുടേയും കുര്യന്‍ ജോര്‍ജിന്റെയും നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി സാരഥ്യമേറ്റെടുത്തപ്പോള്‍ തന്നെ മലയാള സിനിമാ രംഗത്തെയും അംഗീകരിക്കുന്നതിനുള്ള പുരസ്ക്കാരങ്ങള്‍ നല്‍കുന്നതിന് തീരുമാനമെടുത്തിരുന്നു.

വരും വര്‍ഷങ്ങളില്‍ സിനിമാ രംഗത്ത് കൂടുതല്‍ പുരസ്ക്കാരങ്ങള്‍ നല്‍കുമെന്നും മലയാള ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പെടെ വിപുലമായ പരിപാടികള്‍ ആവിഷ്ക്കരിക്കുന്നതിനും യുക്മ മുന്‍കൈ എടുക്കുമെന്നും ദേശീയ നേതൃത്വം അറിയിച്ചു.

തമ്പി ജോസ്, ദീപാ നായര്‍, ജെയ്സണ്‍ ജോര്‍ജ്ജ് എന്നിവരടങ്ങുന്ന ജൂറിയെയാണ് യുക്മ ദേശീയ നേതൃത്വം ചലച്ചിത്ര രംഗത്തെ പുരസ്ക്കാരങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്നത്. യുക്മ ദേശീയ ഉപദേശകസമിതി അംഗമായ തമ്പി ജോസ് ലിവര്‍പൂള്‍, യു.കെയിലെ മലയാളി സമൂഹത്തില്‍ വിവിധ മേഖലകളില്‍ നിസ്തുലമായ സേവനം നല്‍കുകയും യുക്മ നാഷണല്‍ എക്സിക്യുട്ടീവ് കമ്മറ്റി അംഗം, സാംസ്ക്കാരിക വേദി വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

യുക്മയ്ക്ക് വേണ്ടി കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും മുന്‍നിരയിലുള്ള കലാഭൂഷണം ദീപാ നായര്‍, പ്രശസ്ത നര്‍ത്തകി എന്നതിനൊപ്പം കോവിഡ് കാലഘട്ടത്തില്‍ വിവിധ വെര്‍ച്വല്‍ പരിപാടികളുടെ അവതാരകയായും തിളങ്ങിയിട്ടുണ്ട്. കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജെയ്സണ്‍ ജോര്‍ജ്ജ് യു.കെയില്‍ സ്റ്റേജ് ഷോകള്‍ ഉള്‍പ്പെടെ നിരവധി കലാസാംസ്ക്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുകയും യുക്മ സാംസ്ക്കാരിക വേദി ജനറല്‍ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുമുണ്ട്.

മേപ്പടിയാന്‍ സിനിമയിലെ അഭിനയത്തിനൊപ്പം തന്നെ മലയാള സിനിമയ്ക്ക് ഉണ്ണി മുകുന്ദന്‍ നല്‍കിയിട്ടുള്ള സമഗ്രസംഭാവനകളെ പരിഗണിച്ചാണ് മികച്ച നടന്‍ എന്ന പുരസ്ക്കാരം നല്‍കുന്നതെന്ന് ജൂറി അറിയിച്ചു.