ദുബായ്: ദുബായില്‍നിന്ന് ആ ഫോണ്‍ കോള്‍ എത്തുന്നതുവരെ പണമടങ്ങിയ തന്റെ ബാഗ് നഷ്ടപ്പെട്ട കാര്യം പാക്കിസ്ഥാന്‍ സ്വദേശി അറിഞ്ഞിരുന്നില്ല. 17 ലക്ഷത്തോളം ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ തുകയാണു ബാഗിലുണ്ടായിരുന്നത്. പണം അദ്ദേഹത്തിനു തിരികെ ലഭിക്കാന്‍ നിമിത്തമായത് ഒരു ടാക്‌സി ഡ്രൈവറും.

ദുബായ് വിമാനത്താവളം വഴി കടന്നുപോയ പാക് സ്വദേശിയുടെ ബാഗില്‍ 1,020 ദിര്‍ഹം, 67,055 സൗദി റിയാല്‍, 2,000 ബ്രിട്ടീഷ് പൗണ്ട്, 3,000 പാകിസ്ഥാന്‍ രൂപയും വ്യക്തിപരമായ ഏതാനും ചില രേഖകളുമാണുണ്ടായിരുന്നത്.

തനിക്കു ലഭിച്ച ആ കറുത്ത ബാഗ് ടാക്‌സി ഡ്രൈവര്‍ ദുബായ് വിമാനത്താളം ടെര്‍മിനല്‍ മൂന്നിലെ പൊലീസിന്റെ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് വിഭാഗത്തിനു കൈമാറുകയായിരുന്നു. ഉടമയുടെ വിവരങ്ങള്‍ കണ്ടെത്താനായി ബാഗ് പരിശോധിച്ച പൊലീസിന് യുകെയിലുള്ള അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ബന്ധപ്പെടാന്‍ കഴിഞ്ഞു. അവരില്‍നിന്നാണ് ബാഗ് ഉടമയുടെ നമ്പര്‍ ലഭിച്ചതും പൊലീസ് അദ്ദേഹത്തെ വിളിച്ചതും.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വന്തം നാടായ പാകിസ്ഥാനിലേക്കു മടങ്ങുമെന്ന് ഉടമയെ വിളിച്ചതില്‍നിന്നു മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ബാഗ് കൈമാറാന്‍ അവസരമൊരുക്കുകയായിരുന്നു. ദുബായ് പൊലീസ് എമിറേറ്റ്‌സ് എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ഏകോപിപ്പിച്ചാണു പൊലീസ് ബാഗ് കൈമാറിയത്.

പൊലീസിനു ബാഗ് കൈമാറി സത്യസന്ധത പ്രകടിപ്പിച്ച ടാക്‌സി ഡ്രൈവറെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹമൂദ ബിന്‍ സുവൈദ അല്‍ അമീരി ആദരിച്ചു.