മുസ്ലീം നിയമങ്ങള്‍ പ്രകാരം ഋതുമതിയായ പെണ്‍കുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ അവകാശമുണ്ടെന്നും ഡല്‍ഹി ഹൈക്കോടതി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ എതിര്‍പ്പിണ്ടായിട്ടും മാര്‍ച്ച് 11 ന് മുസ്ലീം ദമ്പതികള്‍ വിവാഹിതരായ സംഭവത്തിലാണ് ജസ്റ്റിസ് ജസ്മീത് സിങിന്റെ നിരീക്ഷണം. 

പുരുഷന് 25 വയസ്സുള്ളപ്പോള്‍, പെണ്‍കുട്ടിക്ക് അവളുടെ കുടുംബത്തിന്റെയും പൊലീസിന്റെയും അഭിപ്രായത്തില്‍ മാര്‍ച്ചില്‍ 15 വയസ്സായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയ ആധാര്‍ കാര്‍ഡ് പ്രകാരം അവര്‍ക്ക് 19 വയസുണ്ട്.

മുസ്ലീം നിയമമനുസരിച്ച്, ഋതുമതിയായ പെണ്‍കുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്നും പെണ്‍കുട്ടിക്ക് 18 വയസ്സില്‍ താഴെ ആണെങ്കിലും ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ അവകാശമുണ്ടെന്നും വ്യക്തമാണ്. ഓഗസ്റ്റ് 17 ലെ ഉത്തരവില്‍ ജസ്റ്റിസ് സിംഗ് പറഞ്ഞു, ഉത്തരവിന്റെ മുഴുവന്‍ പകര്‍പ്പും തിങ്കളാഴ്ച വൈകുന്നേരമാണ് പുറത്തിറങ്ങിയത്. കേസില്‍ നിരീക്ഷണം നടത്തുമ്പോള്‍ ‘സര്‍ ദിന്‍ഷാ ഫര്‍ദുന്‍ജി മുല്ലയുടെ മുസ്ലീം നിയമത്തെകുറിച്ചള്ള പുസ്തകത്തെക്കുറിച്ച് പരാമര്‍ശം നടത്തിയ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ഉത്തരവിനെയും ബെഞ്ച് ആശ്രയിച്ചു.

പെണ്‍കുട്ടി വിവാഹത്തിന് സമ്മതം മൂളുകയും സന്തോഷവതിയാവുകയും ചെയ്താല്‍, അവരുടെ സ്വകാര്യതയില്‍ പ്രവേശിച്ച് ദമ്പതികളെ വേര്‍പെടുത്താന്‍ ഭരണകൂടത്തിന് കഴിയില്ലെന്നും ജസ്റ്റിസ് സിംഗ് പറഞ്ഞു. തങ്ങളെ വേര്‍പെടുത്താതിരിക്കാന്‍ പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ട് ദമ്പതികള്‍ ഏപ്രിലില്‍ കോടതിയെ സമീപിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ മാര്‍ച്ച് അഞ്ചിന് ദ്വാരക ജില്ലയില്‍ പൊലീസ് കേസെടുത്തിരുന്നു. ഐപിസി സെക്ഷന്‍ 376 (ബലാത്സംഗം), കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള സംരക്ഷണ (പോക്സോ) നിയമത്തിലെ സെക്ഷന്‍ 6 എന്നിവയും കേസില്‍ ചേര്‍ത്തിരുന്നു.

അതേസമയം വീട്ടില്‍ തന്നെ നിരന്തരം മര്‍ദിക്കാറുണ്ടെന്നും ബലം പ്രയോഗിച്ച് മറ്റൊരാളുമായി വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. ഏപ്രില്‍ 27 ന് പൊലീസ് പെണ്‍കുട്ടിയെ യുവാവിന്റെ അടുത്ത് നിന്ന് ശിശുക്ഷേമ സമിതി (സിഡബ്ലൂസി) മുമ്പാകെ ഹാജരാക്കി. സിഡബ്ല്യുസിയുടെ നിര്‍ദേശപ്രകാരം ഹരി നഗറിലെ നിര്‍മല്‍ ഛായാ കോംപ്ലക്‌സിലാണ് പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും സ്വന്തം ഇച്ഛയ്ക്കും സമ്മതത്തിനും അടിസ്ഥാനത്തിലാണ് ഇയാള്‍ക്കൊപ്പം പോയതെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഈ കേസില്‍ ചൂഷണം നടന്നട്ടില്ല. മറിച്ച് ഇരുവരും പ്രണയിച്ച് മുസ്ലീം നിയമപ്രകാരം വിവാഹിതരാകുകയും പിന്നീട് ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്ത കേസാണ്, കോടതി പറഞ്ഞു, ദമ്പതികള്‍ ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി യാതൊരു ആരോപണവുമില്ലെന്നും കോടതി പറഞ്ഞു. പോക്സോ നിയമ പ്രകാരം ഭര്‍ത്താവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.വിവാഹശേഷം ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ലൈംഗിക ബന്ധത്തിന് പോക്സോ നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.