ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിനോട് കയര്‍ത്ത് സംസാരിച്ച വട്ടപ്പാറ സി ഐ ഡി ഗിരിലാലിനു സ്ഥലം മാറ്റം. വിജിലന്‍സിലേക്കാണു മാറ്റിയത്. മന്തിയും സി ഐയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. സംഭവത്തില്‍ മന്ത്രിയുടെ ഓഫീസ് ഡി ജി പിക്കു പരാതി നല്‍കിയതായാണു വിവരം.

ഇതിനു പിന്നാലെയാണു മറ്റു അഞ്ച് ഉദ്യോഗസ്ഥര്‍ക്കൊപ്പം സി ഐയെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവുണ്ടായത്. മന്ത്രിയുടെ മണ്ഡലത്തിലെ സ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ടാണു മന്ത്രി സി ഐയെ വിളിച്ചത്. രണ്ടാനച്ഛന്‍ കുട്ടിയെ ഉപദ്രവിച്ച കേസില്‍ പരാതിക്കാരിക്കായി ഇടപെടണമെന്നു മന്ത്രി സി ഐയോട് ആവശ്യപ്പെട്ടു.

എന്നാല്‍ ന്യായം നോക്കി കാര്യങ്ങള്‍ ചെയ്യാമെന്നായിരുന്നു സി ഐയുടെ മറുപടി. ഇതോടെ മന്ത്രി ക്ഷുഭിതനായി. സി ഐയും അതേ ഭാഷയില്‍ മറുപടി നല്‍കിയതോടെ ഇരുവരും തമ്മില്‍ വാക് തര്‍ക്കം ഉണ്ടാവുകയായിരുന്നു.