നിയമസഭയില്‍ ലോകായുക്ത ബില്‍ ചര്‍ച്ചയ്ക്കിടെ കെ.ടി ജലീല്‍ സംസാരിക്കാന്‍ ഇടപെട്ട ഘട്ടത്തില്‍ മുന്‍മന്ത്രി കെ.കെ.ശൈലജയുടെ ആത്മഗതം. ‘ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കും’ എന്നായിരുന്നു ശൈലജയുടെ ആത്മഗതം. എന്നാല്‍ പതിയെ പറഞ്ഞത് മൈക്ക് ഓണായത് കൊണ്ട്
വ്യക്തമായി കേട്ടു. ഇതിന് പിന്നാലെ ശൈലജ ജലീലിനെ ഉദ്ദേശിച്ച് പറഞ്ഞതാണിതെന്നുമാണ് വ്യാഖ്യാനിക്കപ്പെട്ടത്.

ലോകായുക്ത വിധിയെ തുടര്‍ന്നാണ് ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്ന് ജലീല്‍ രാജിവെച്ചത്. അതേ ലോകായുക്ത നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ബില്ലിന്മേല്‍ ചര്‍ച്ചയില്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോഴാണ് ശൈലയുടെ ആത്മഗതമെന്നതും ശ്രദ്ധേയമാണ്. ലോകായുക്ത നിയമഭേദഗതി ചര്‍ച്ചയില്‍ ശൈലജ സംസാരിച്ച് പൂര്‍ത്തിയാകുമ്പോഴേക്കും ജലീല്‍ സംസാരിക്കാന്‍ എഴുന്നേറ്റിരുന്നു. അതേസമയം, പരാമര്‍ശം ജലീലിന് എതിരല്ലെന്ന് കെ.കെ.ശൈലജ പറഞ്ഞു.

തന്റെ പരാമര്‍ശം ജലീലിനെ ഉദ്ദേശിച്ചല്ലെന്നും തെറ്റിദ്ധരിപ്പിക്കും വിധം പ്രചരിപ്പിക്കപ്പെടന്നത് ഖേദകരമെന്നും കെ കെ ശൈലജ പ്രതികരിച്ചു. ജലീലിന്റെ ചോദ്യത്തിന് വഴങ്ങി സീറ്റില്‍ ഇരിക്കുമ്പോള്‍ പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് അടുത്തിരുന്ന സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെട്ടുവെന്നും ശൈലജ പ്രതികരിച്ചു.