രാജ്യത്ത് താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്ഥാനിൽ കുറ്റകൃത്യങ്ങൾ ഉയരുന്നു. തൊഴിലില്ലായ്മയും ദാരിദ്ര്യവും രൂക്ഷമായതോടെ കൊലപാതകം, ആത്മഹത്യ, വ്യക്തികൾ തമ്മിലുള്ള തർക്കം, കൊള്ള എന്നിവയുടെ നിരക്ക് വർധിച്ചതായി ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. നിലവിൽ ഗുരുതരമായ മാനുഷിക പ്രതിസന്ധിയാണ് അഫ്ഗാനിസ്ഥാൻ നേരിടുന്നത്.
ഓഗസ്റ്റ് 19 ന് ബാൽഖ് പ്രവിശ്യയുടെ തലസ്ഥാനമായ മസാർ-ഇ-ഷെരീഫിൽ വയോധികനായ ക്യാബ് ഡ്രൈവറെ ആയുധധാരികളായ കൊള്ളക്കാർ കൊലപ്പെടുത്തി. തൊട്ടടുത്ത ദിവസം മസാർ-ഇ-ഷരീഫിന്റെ പൊലീസ് ഡിസ്ട്രിക്റ്റ് 10 ൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. കേസിൽ അന്വേഷണം നടക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും താലിബാൻ സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നേരത്തെ കിഴക്കൻ അഫ്ഗാൻ പ്രവിശ്യയായ നംഗർഹാറിലെ ഒരു യൂണിവേഴ്സിറ്റി ലക്ചററെ ജലാലാബാദ് നഗരത്തിൽ കവർച്ചക്കാർ കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് 5 ലെ മറ്റൊരു സംഭവത്തിൽ, നാലംഗ സംഘം ഒരാളെ ജീവനോടെ ചുട്ടുകൊന്നു. ഇത്തരം നിരവധി സംഭവങ്ങൾ രാജ്യത്തെ വിവിധ ഇടങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്തെ പ്രതിസന്ധികൾ മൂലം കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അഫ്ഗാൻ സർക്കാർ വീഴുകയും താലിബാൻ അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തതോടെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് രാജ്യം നേരിടുന്നത്. പ്രത്യേകിച്ച് സ്ത്രീകൾ, കുട്ടികൾ, ന്യൂനപക്ഷങ്ങൾ എന്നിവർ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. വസ്ത്രധാരണം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി അടിസ്ഥാന അവകാശങ്ങൾ താലിബാൻ ഭരണകൂടം സ്ത്രീകൾക്ക് അനുവദിക്കുന്നില്ല. വലിയ വിമർശനം നേരിടുന്നുണ്ടെങ്കിലും പുനർവിചിന്തനം നടത്താൻ താലിബാൻ ഇതുവരെ തയ്യാറായിട്ടില്ല.



