യാക്കോബായ സുറിയാനി സഭയുടെ മുൻ ഡൽഹി, ബാംഗ്ലൂർ ഭദ്രാസനാധിപൻ മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്ത (59) കാലം ചെയ്തു. കോയമ്പത്തൂർ കുപ്പുസ്വാമി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ദീർഘകാലം ചികിത്സയിലായിരുന്നു.
കബറടക്ക ശുശ്രൂഷകൾ പിന്നീട് നടക്കും. തൃശ്ശൂർ ഭദ്രാസനത്തിലെ പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പഴയപള്ളി ഇടവകാംഗമാണ്. 1963 നവംബർ 12 ന് കുന്നുകുളത്ത് ജനനം. 1995 ആഗസ്റ്റ് 6 ന് മോർ തെയോഫിലോസ് തോമസ് മെത്രാപ്പോലീത്തയിൽ നിന്ന് കശ്ശീശാ സ്ഥാനം സ്വീകരിച്ചു.
2006 ജൂലൈ 3 ന് വടക്കൻ പറവൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയാണ് മോർ ഒസ്താത്തിയോസ് പത്രോസ് എന്ന നാമത്തിൽ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തിയത്.



