അഹമ്മദാബാദ്: പഞ്ചാബിൽ അധികാരത്തിലേറിയതുമുതൽ അരവിന്ദ് കെജ്രിവാളിന്‍റെ എ എ പിക്ക് ദേശീയ തലത്തിലുള്ള രാഷ്ട്രീയ പ്രാധാന്യം വ‍ർധിച്ചിരുന്നു. ദേശീയ തലത്തിൽ ബി ജെ പിക്കും കോൺഗ്രസിനും ബദൽ എന്ന ആശയത്തിൽ തന്നെയാണ് ആം ആദ്മി ചൂലെടുത്തതെങ്കിലും ഇടയ്ക്കൊക്കെ പ്രതിപക്ഷ ഐക്യത്തിന്‍റെ വേദികളിലും കെജ്രിവാളും പാർട്ടിയും അരയും തലയും മുറുക്കി എത്താറുണ്ട്.

ഒരൊറ്റ തൂത്തുവാരലിലൂടെ അധികാരം പിടിച്ചെടുക്കുകയെന്നതാണ് എ എ പിയുടെ ഇതുവരെയുള്ള ശൈലി. അത് 9 വർഷങ്ങൾക്ക് മുമ്പ് രാജ്യ തലസ്ഥാനത്തും ഇക്കഴിഞ്ഞ വർഷം പഞ്ചാബിലും ഏവരും കണ്ടതാണ്. ഇപ്പോഴിതാ ഗുജറാത്തിലാണ് ആം ആദ്മി കണ്ണുവയ്ക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് മറ്റ് പാ‍ർട്ടികൾ ചിന്തിക്കും മുന്നേ സ്ഥാനാ‍ർഥികളെ രംഗത്തിറക്കാൻ തുടങ്ങി ഗുജറാത്തിൽ രാഷ്ട്രീയ പോരാട്ടത്തിന് കാഹളം മുഴക്കി കെജ്രിവാളും സംഘവും നിൽക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രീയവും ഗാന്ധി പിറന്ന നാട്ടിൽ കണ്ണുവയ്ക്കുകയാണ്.

ദില്ലിയിലും പഞ്ചാബിലും അധികാരം പിടിച്ച വിപ്ലവം ഗുജറാത്തിലും സാധ്യമാക്കുമെന്നാണ് കെജ്രിവാളിന്‍റെ വെല്ലുവിളി. അങ്ങനെ സംഭവിച്ചാലോ, മികച്ച പോരാട്ടം നടത്താനായാലോ രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെ ഇടയിൽ ദില്ലി മുഖ്യമന്ത്രിയുടെ സ്ഥാനം വലുതാകുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെയാകും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം നാട്ടിൽ, അദ്ദേഹത്തിന്‍റെ മടയിൽ കയറി നേരിടാൻ കെജ്രിവാൾ തയ്യാറാകുന്നതും.