ദുബൈ: ‘ഹലോ ഇത് ശൈഖ് ഹംദാനാണ്’. തന്നെ തേടിയെത്തിയ ഫോണ്‍ കോളിലെ ശബ്ദം കേട്ട് പാകിസ്ഥാന്‍ സ്വദേശിയും ദുബൈയില്‍ ഡെലിവറി ബോയിയുമായ അബ്ദുല്‍ ഗഫൂറിന് വിശ്വസിക്കാനായില്ല. അബ്ദുല്‍ ഗഫൂറിന്റെ ഒരു നല്ല പ്രവൃത്തിക്ക് അഭിനന്ദനം അറിയിക്കാനാണ് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേരിട്ട് വിളിച്ചത്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയിലെ താരമാണ് അബ്ദുല്‍ ഗഫൂര്‍.

തിരക്കേറിയ അല്‍ഖൂസ് ജംഗ്ഷനിലാണ് സംഭവം ഉണ്ടായത്. ട്രാഫിക് സിഗ്നലില്‍ നില്‍ക്കുമ്പോഴാണ് തൊട്ടു മുന്നില്‍ രണ്ട് കോണ്‍ക്രീറ്റ് കട്ടകള്‍ വീണുകിടക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്. മറ്റ് വാഹനങ്ങള്‍ അതില്‍ കയറി അപകടമുണ്ടാകുമെന്ന് മനസിലാക്കിയ അദ്ദേഹം ബൈക്കില്‍ നിന്നിറങ്ങി സിഗ്നലില്‍ വാഹനങ്ങള്‍ പോയിത്തീരുന്നത് വരെ കാത്തിരിക്കുകയും തുടര്‍ന്ന് കോണ്‍ക്രീറ്റ് കട്ടകള്‍ എടുത്തു മാറ്റുകയുമായിരുന്നു. തന്റെ ജോലിത്തിരക്കിനിടയിലും ഒരു നല്ല പ്രവൃത്തിക്കായി സമയം മാറ്റിവെച്ച ഡെലിവറി ബോയിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ദൃശ്യം ദുബൈ കിരീടാവകാശിയുടെയും ശ്രദ്ധയില്‍പ്പെട്ടു. ‘ദുബൈയില്‍ നടന്ന ഈ കാര്യം പ്രശംസ അര്‍ഹിക്കുന്നതാണ്. ആരാണ് ഈ വ്യക്തിയെന്ന് ആരെങ്കിലും ചൂണ്ടിക്കാണിക്കുമോ?’ എന്ന് ചോദിച്ച് ശൈഖ് ഹംദാന്‍ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഏതാനും മണിക്കൂറില്‍ ഡെലിവറി ബോയിയെ തിരിച്ചറിയുകയും പിന്നീട് ഇക്കാര്യം ശൈഖ് ഹംദാന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയുമായിരുന്നു. ഡെലിവറിക്കായി പുറത്തുപോയ സമയത്താണ് അബ്ദുല്‍ ഗഫൂറിന് ശൈഖ് ഹംദാന്റെ കോള്‍ ലഭിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവൃത്തിയെ അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്ത ശൈഖ് ഹംദാന്‍ ഉടന്‍ നേരിട്ട് കാണാമെന്നും അബ്ദുല്‍ ഗഫൂറിനോട് പറഞ്ഞു.