ഇളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഏഷ്യനെറ്റ് അവതാരകന്‍ വിനു വി ജോണിനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. ഇളമരം കരീം നല്‍കിയ പരാതിയിലാണ് കേസ്. ആവലാതിക്കാരനെ ടി വി ചാനല്‍ പ്രോഗ്രാം വഴി ഭീഷണിപ്പെടുത്തണമെന്നും മറ്റുള്ളവരെക്കൊണ്ട് ആക്രമിപ്പിക്കണമെന്നും  മനപ്പൂര്‍വ്വം അപമാനിച്ച് സമാധാന ലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെ വിനു വി ജോണ്‍ പ്രവര്‍ത്തിച്ചുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത് .

എന്നാല്‍ വിനു ഇതറിയുന്നത് പാസ്‌പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ പൊലീസ് നിരസിച്ചപ്പോള്‍ . അഖിലേന്ത്യാ പണിമുടക്കിനോടുനുബന്ധിച്ച് കേരളത്തില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അന്ന് വൈകീട്ടത്തെ ന്യുസ് അവര്‍ അവതരിപ്പിച്ചപ്പോള്‍ സി ഐ ടി യു അഖിലേന്ത്യാ സെക്രട്ടറിയായ ഇളമരം കരീമിനെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് കേസ് .

മാര്‍ച്ച് 28 ന് രാത്രി എട്ടിനും ഒമ്പതിനും ഇടക്കാണ് ഈ ‘ കുറ്റകൃത്യം’ നടന്നതെന്നും പരാതി ലഭിച്ചത് ഏപ്രില്‍ മാസം 28 ന് രാവിലെ പത്തരക്കാണെന്നും വിനു വി ജോണിനെതിരെ ഇട്ട എഫ് ഐ ആറില്‍ കന്റോണ്‍മെന്റ് പൊലീസ് പറയുന്നു. തിരുരില്‍ രോഗിയുമായി പോയ ഓട്ടോ ഡ്രൈവറായ യാസറിനെ ഓട്ടോയില്‍ നിന്ന് പിടിച്ചിറക്കി പണിമുടക്ക് അനൂകൂലികള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇതിനെക്കുറിച്ച് ഇളമരം കരീമിന്റെ പ്രതികരണമിതായിരുന്നു. മാസങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപിച്ച പണിമുടക്കായിരന്നു ഇത്. അന്ന് റോട്ടിലിറങ്ങിയിട്ട് എന്നെ പിച്ചി മാന്തി എന്നൊക്ക പറഞ്ഞുവരികയാണ് . ഇതിനെക്കുറിച്ച് അന്നത്തെ ന്യുസ് അവറില്‍ വിനു വി ജോണ്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.

എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു, അപ്പോള്‍ അറിയാമായിരുന്നു പിച്ചലും മാന്തലുമൊക്കെ’. ഇതിനെയാണ് എളമരം കരീമിനെ ആക്രമിക്കാനുള്ള ആഹ്വാനമായി സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനടക്കം വ്യാഖ്യാനിച്ചത്. ഇതേ തുടര്‍ന്ന് വിനു വി ജോണിനെതിരെ വ്യാപകമായി രീതിയില്‍ പോസ്റ്ററുകള്‍ അദ്ദേഹത്തിന്റെ വീടിനമുന്നിലും തിരുവനന്തപുരം നഗരത്തിലും പ്രത്യക്ഷപ്പെടുകയും ഏഷ്യാനെറ്റിലേക്ക്് തൊഴിലാളി സംഘടവകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തുകയും ചെയ്തു.