ഇ.പി ജയരാജനെതിരേ കേസെടുത്തു. ഐ.പി.സി 308, 307, 506, 120 വകുപ്പുകള്‍ പ്രകാരം വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇടതു മുന്നണി കണ്‍വീനര്‍ക്കെതിരെ വലിയതുറ പോലീസ് ചുമത്തിയിട്ടുളളത്. കേസിലെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. കോടതിയുടെ ഈ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.

പ്രതിഷേധിച്ച രണ്ടുപേരെയും ജയരാജന്‍ തള്ളി താഴെയിട്ടു. മുഖ്യമന്ത്രിക്ക് മുമ്പില്‍ പ്രതിഷേധിക്കാന്‍ നീയൊക്കെ ആരാടാ എന്ന് ജയരാജന്‍ ആക്രോശിച്ചു. കൈ ചുരുട്ടി നവീന്‍ കുമാറിന്റെ മുഖത്തടിച്ചു. മൂന്ന് പ്രതികള്‍ ചേര്‍ന്ന് അതിക്രൂരമായി മര്‍ദിച്ചു. ഫര്‍സീന്‍ മജീദിനെ ജയരാജന്‍ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

ഇ.പി ജയരാജന് പുറമെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പേഴ്‌സണല്‍ സ്റ്റാഫ് അംഗം സുനീഷ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.