ന്യൂയോര്‍ക്ക്: ബഹിരാകാശ ടെലിസ്കോപ്പായ ജെയിംസ് വെബ്ബ് പകര്‍ത്തിയ കൂടുതല്‍ പ്രപഞ്ച ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. 460 കോടി വര്‍ഷം വരെ പഴക്കമുള്ള നക്ഷത്രസമൂഹങ്ങളുടെയടക്കം ചിത്രങ്ങളാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. ആദ്യ ചിത്രമാണ് എസ്എംസിഎസ് 0723 എന്ന ചിത്രം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് പുറത്തുവിട്ടത്. പിന്നാലെ കൂടുതല്‍ ചിത്രങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി ഒമ്പതോടെ നാസ പുറത്തുവിട്ടു. മഹാപ്രപഞ്ചത്തിന്റെ രഹസ്യങ്ങളിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതാണ് ചിത്രങ്ങള്‍.

സതേണ്‍ റിംഗ് നെബുല എന്നറിയപ്പെടുന്ന എന്‍ജിസി 3132 എന്ന പ്ലാനറ്ററി നെബുലയുടെ ഏറ്റവും പുതിയ ചിത്രവും പകര്‍ത്തി. ഭൂമിയില്‍ നിന്ന് ഏകദേശം 2,500 പ്രകാശവര്‍ഷം അകലെയാണ് നെബുല. ‘മരിക്കുന്ന നക്ഷത്രത്തിന്റെ അവസാന നൃത്തം’ എന്ന വിശേഷണത്തിന്റെ വിശദീകരണവും ചിത്രങ്ങള്‍ നല്‍കുന്നെന്ന് നാസ വ്യക്തമാക്കി. ചിത്രങ്ങളില്‍ മധ്യഭാഗത്ത് കാണാന്‍ കഴിയുന്ന മങ്ങിയ നക്ഷത്രം എല്ലാ ദിശകളിലേക്കും വാതകത്തിന്റെയും പൊടിയുടെയും വളയങ്ങള്‍ പ്രസരിപ്പിക്കുന്നു. ഈ പ്രതിഭാസം ആയിരക്കണക്കിന് വര്‍ഷങ്ങളായി നടക്കുകയാണ്. ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് ആദ്യമായി നക്ഷത്രത്തെ പൊടിയില്‍ മൂടിയതായി കാണിക്കുന്നത്. സതേണ്‍ റിംഗ് നെബുല ചിത്രത്തില്‍ ഏതാണ്ട് മുഖാമുഖം കാണാം.

സൂര്യനിൽനിന്ന് 290 ദശലക്ഷം പ്രകാശവർഷം അകലെ പെഗസസ് എന്ന നക്ഷത്രസമൂഹത്തിൽ സ്ഥിതി ചെയ്യുന്നതാണ് സ്റ്റെഫാൻസ് ക്വിന്ററ്റിനെയും ജെയിംസ് വെബ്ബ് പകർത്തി. 1877ൽ എഡ്വേഡ് സ്റ്റെഫാൻ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് 5 താരസമൂഹങ്ങളടങ്ങിയ ഈ ഗാലക്സി ഗ്രൂപ്പ് കണ്ടെത്തിയത്. താരസമൂഹങ്ങളിൽ എൻജിസി 7320 എന്നു പേരുള്ളതാണ് ഏറ്റവും തിളക്കമേറിയത്.
ആകാശത്തെ ഏറ്റവും തിളക്കമേറിയതും വലുപ്പമുള്ളതുമായ കാരിന നെബുലയുടെ ചിത്രങ്ങളും പുറത്തുവിട്ടു. ഭൂമിയിൽ നിന്ന് 7600 പ്രകാശവർഷങ്ങൾ അകലെയാണ് കാരിന. 1752 ജനുവരി 25നാണ് ഇത് ആദ്യമായി കണ്ടെത്തിയത്. നക്ഷത്രങ്ങൾ ജനിക്കുന്നിടം എന്നാണ് കാരിന നെബുലയെ വിശേഷിപ്പിക്കാറ്. കാരിനയിൽ നിന്നാണ് വമ്പൻ നക്ഷത്രങ്ങൾ രൂപീകരിക്കപ്പെടുന്നത്. ക്ഷീരപഥത്തിൽ സ്ഥിതി ചെയ്യുന്ന കാരിന നെബുലയ്ക്കുള്ളിൽ പിണ്ഡമേറിയ നിരവധി നക്ഷത്രങ്ങളുണ്ട്. പലതിനും സൂര്യനെക്കാൾ പതിന്മടങ്ങു വലുപ്പവുമുണ്ട്. ട്രംപ്ളർ 14, ട്രംപ്ളർ 16 തുടങ്ങിയ താരക്കൂട്ടങ്ങളും കാരിന നെബുലയിലുണ്ട്. ട്രംപ്ളർ 16ലെ ഡബ്ല്യുആർ 25 എന്ന നക്ഷത്രം ക്ഷീരപഥത്തിലെ ഏറ്റവും പ്രകാശമാനമായ നക്ഷത്രമാണ്.



