ത്യാഗത്തിന്‍റേയും സഹനത്തിന്‍റെയും സ്മരണയില്‍ കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. പെരുന്നാള്‍ നമസ്കാരവും കുടുംബാംഗങ്ങളുടെ ഒത്തുചേരലും മൃഗബലിയുമാണ് ബക്രീദ് ദിനത്തില്‍ വിശ്വാസി കളുടെ പ്രധാന കര്‍മ്മം. പ്രവാചകനായ ഇബ്രാംഹിം മകന്‍ ഇസ്മായീലിനെ ദൈവകല്‍പ്പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. അതിന്‍റെ ഓര്‍മ്മയില്‍ മൃഗബലിയാണ് ബലിപെരുന്നാൾ ദിനത്തിന്‍റെ പ്രത്യേകത. സഹനത്തിന്‍റേയും ത്യാഗത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പുണ്യദിനം കൂടിയാണ് ബലിപെരുന്നാള്‍.

രാവിലെ പെരുന്നാള്‍ നമസ്കാരം. തുടര്‍ന്ന് സ്നേഹാശംകള്‍ കൈമാറി ഊഷ്മ ളമായ വലിയപെരുന്നാള്‍ ആഘോഷത്തിലേക്ക് വിശ്വാസികൾ കടക്കും. പുതു വസ്ത്രമണിഞ്ഞുള്ള കുടംബാഗങ്ങളുടെ ഒത്തു ചേരലും മൈലാഞ്ചിയിടലിനും ഒപ്പം വിഭവ സമൃദ്ധമായ ഭക്ഷണവും ബന്ധു വീടുകളിലെ സമാഗമങ്ങളും ഈ ദിവസത്തെ ആഘോഷമാക്കി മാറ്റും. ഈ ആഘോഷങ്ങള്‍ക്കിടയിലും ത്യാഗത്തിനും പരസ്പര സ്നേഹത്തിനും സഹാനുഭൂതിക്കും എല്ലാവരും ഊന്നല്‍ നല്‍കണമെന്ന വലിയ സന്ദേശമാണ് ലോകത്തോട് ബലിപെരുന്നാള്‍ ആഹ്വാനം ചെയ്യുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ വിശ്വാസികൾക്ക് ആശംസ നേർന്ന് രംഗത്തെത്തി. മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന്  ഓർമിപ്പിക്കുന്ന ദിനമാണ് ബലി പെരുന്നാളെന്നാണ് മുഖ്യമന്ത്രി പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞത്. സ്വന്തം സുഖസന്തോഷങ്ങൾ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നന്മയ്ക്കായി ആത്മാർപ്പണം ചെയ്ത മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന സന്ദേശമാണ് ഈ ദിനം പകരുന്നത്. അതുൾക്കൊള്ളാനും പങ്കുവയ്ക്കാനും ആ വിധം ബലി പെരുന്നാൾ ആഘോഷം സാർത്ഥകമാക്കാനും ഏവർക്കും സാധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.