ന്യൂഡൽഹി: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി രാജിവച്ചു. ഇന്ന് രാവിലെ നഖ്വി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഇന്ന് രാജി വെച്ചത്. നഖ്വിയുടേത് കൂടാതെ മന്ത്രി ആർ സി പി സിങിന്റെയും കാലാവധി നാളെ അവസാനിക്കും.ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാരായ മുക്താർ അബ്ബാസ് നഖ്വിയേയും ആർ സി പി സിംഗിൻ്റേയും പ്രവർത്തനങ്ങളെ അനുമോദിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരും രാജിവയ്ക്കുമെന്ന അഭ്യൂഹം പരന്നിരുന്നു.
അതേസമയം മുക്താർ അബ്ബാസ് നഖ്വി ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായേക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ഭരണകക്ഷിയായ എൻഡിഎയിൽ നാല് പേരെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് സൂചന. ഇവരെല്ലാം ന്യൂനപക്ഷ വിഭാഗഗത്തിൽ നിന്നുള്ളവരാണ്.
മുസ്ലീം സമുദായത്തിൽ നിന്ന് മൂന്ന് പേരും സിഖ് വിഭാഗത്തിൽ നിന്ന് ഒരാളും ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഭരണഘടനാ സ്ഥാനമായ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയുടെ 16-ാം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് ചൊവ്വാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. വിജ്ഞാപനമനുസരിച്ച് ജൂലൈ 19 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ കേന്ദ്രമന്ത്രി നജ്മ ഹെപ്ത്തുള്ള, പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് എന്നിവരും മത്സരരംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.




