വാഷിങ്ടണ്‍ ഡിസി : 70 ശതമാനത്തിലധികം അമേരിക്കക്കാരും പറയുന്നു, പ്രസിഡന്റ് ജോ ബൈഡന്‍ കിഴവനായി. ഇനി 2024-ല്‍ വീണ്ടും തിരഞ്ഞെടുപ്പിനേ അഭിമുഖീകരിക്കാന്‍ ആരോഗ്യമില്ല. നവംബറില്‍ ഇടക്കാല തെരഞ്ഞെടുപ്പ് വരാനിരിക്കെ രാജ്യത്ത് ഹാര്‍വാര്‍ഡ് CAPS / ഹാരിസ് പോള്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഈ ഞെട്ടിക്കുന്ന ഫലം പുറത്ത് വന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി മേല്‍ക്കൈ നേടിയാല്‍ ബൈഡന്റെ നില പരുങ്ങലിലാകും. 

പുതിയ സര്‍വേ വോട്ടിംഗില്‍ പ്രസിഡന്റ് ജോ ബൈഡന്റെ പിന്തുണ 38 ശതമാനമായി കുറഞ്ഞു. ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും കുതിച്ചുയരുന്ന ഗ്യാസ് വിലയും കാരണം ബൈഡന്‍ രണ്ടാം തവണ മത്സരിക്കേണ്ടതില്ലെന്ന് 71 ശതമാനം അമേരിക്കക്കാരും ആഗ്രഹിക്കുന്നു എന്നാണ് സര്‍വേയിലെ വിലയിരുത്തല്‍. 

ബൈഡന്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരക്കേണ്ട എന്ന് വിശ്വസിക്കുന്നവര്‍ അതിനു പറഞ്ഞ കാരണം രസകരമാണ്, അദ്ദേഹത്തിന് വളരെ വയസ്സായിരുന്നു. 2024 ലെ തിരഞ്ഞെടുപ്പ കാലത്ത് അദ്ദേഹത്തിന് 81 വയസ്സ് ആകുമത്രെ. ബൈഡന്റെ മാനസിക ആരോഗ്യത്തെക്കുറിച്ചും 60 ശതമാനം പേര്‍ക്ക് അഭിപ്രായമില്ല.

പ്രായാധിക്യം കൊണ്ട് തന്നെ അധികാരത്തില്‍ എത്തിയാലും അദ്ദേഹം ‘മോശം പ്രസിഡന്റ്’ ആകും എന്നാണ് ഇവര്‍ പറയുന്നത്. ഡെമോക്രാറ്റുകള്‍ക്കിടയിലും ബൈഡന്റെ നില പന്തിയല്ല. റീ ഇലക്ഷന് ഇറങ്ങിയാല്‍ പ്രൈമറിയില്‍ ബൈഡന്  വോട്ട് ചെയ്യുമെന്ന് പറയുന്ന ഡെമോക്രാറ്റുകളുടെ എണ്ണം എത്രയെന്നോ, 30 ശതമാനം.