ഇന്ത്യക്കാരടക്കമുള്ള വിദേശിയര്‍ക്കും പ്രത്യേകിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്കും തുല്ല്യ സഹായം ലഭ്യമാക്കുമെന്ന് യുക്രൈന്‍.

വിദേശീയര്‍ക്ക് രാജ്യത്ത് ചേരിതിരിവും വംശീയതയും നേരിടേണ്ടി വരുന്നെന്ന റിപ്പോര്‍ട്ടുകളിലാണ് യുക്രൈന്‍ പ്രതികരണം. റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുള്ള എല്ലാവര്‍ക്കും തുല്ല്യ നിലയില്‍ തന്നെ സഹായം ലഭ്യമാക്കുമെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയാണ് അറിയിച്ചത്.

യുക്രൈന്‍ അതിര്‍ത്തികളില്‍ ആഫ്രിക്കന്‍ വംശജര്‍ കടുത്ത വംശീയത നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്രെയിനുകളിലും മറ്റും കയറുന്നതിന് യുക്രൈനികള്‍ക്കാണ് പരിഗണന നല്‍കുന്നതെന്നും കടുത്ത വിവേചനം നേരിടുന്നുവെന്ന മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും പരാതിപ്പെട്ടിരുന്നു.

‘ആഫ്രിക്കക്കാര്‍ അടക്കം രാജ്യം വിട്ടുപോകുന്നവര്‍ ഞങ്ങളുടെ സുഹൃത്തുക്കളാണ്. അവര്‍ സുരക്ഷിതമായി തങ്ങളുടെ നാട്ടിലേക്ക് മങ്ങുന്നതിന് തുല്യ സഹായം നല്‍കും’- യുക്രൈന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

അതിനിടെ ഏകദേശം 17000 ഇന്ത്യക്കാര്‍ ഇതിനോടകം യുക്രൈന്‍ വിട്ട് എത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. എംബസികളില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഇന്ത്യക്കാരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ വിമാനങ്ങള്‍ രക്ഷാ ദൗത്യത്തിനായി നിയോഗിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.