റഷ്യ- യുക്രൈന്‍ രണ്ടാംഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കുമെന്ന് സ്ഥിരീകരിച്ച്‌ യുക്രൈന്‍.

പോളണ്ട്- ബെലാറസ് അതിര്‍ത്തിയില്‍ ഇന്ന് രാത്രിയാണ് ചര്‍ച്ച നടക്കുക.

രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്കായി കീവ് തയാറായിക്കഴിഞ്ഞതായി അല്‍പസമയം മുന്‍പ് യുക്രൈന്‍ വിദേശകാര്യമന്ത്രി ദിമിദ്രോ കുലേബ അറിയിച്ചു. റഷ്യയുടെ എല്ലാ അന്ത്യശാസനങ്ങള്‍ക്കും വഴങ്ങിക്കൊടുക്കാന്‍ ഒരുക്കമല്ലെന്നാണ് ചര്‍ച്ചയ്‌ക്കൊരുങ്ങുമ്ബോള്‍ യുക്രൈന്‍ വ്യക്തമാക്കുന്നത്.

നേരത്തെ, രണ്ടാം റൗണ്ട് ചര്‍ച്ചകള്‍ക്കായി യുക്രൈനുമായി ചര്‍ച്ച തുടരാന്‍ റഷ്യ ബുധനാഴ്ച സമ്മതിച്ചതായി വാര്‍ത്താ ഏജന്‍സി എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബെലാറസിലെ അതിര്‍ത്തി പട്ടണമായ ഗോമലില്‍ തിങ്കളാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നു. തുടര്‍ച്ചയായ ഏഴാം ദിവസവും ഇരുരാജ്യങ്ങളും തമ്മിലുള്ള രൂക്ഷമായ പോരാട്ടത്തിനൊടുവിലാണ് രണ്ടാംഘട്ട ചര്‍ച്ചകള്‍ നടക്കുന്നത്.

സൈനിക പിന്‍മാറ്റമാണ് യുക്രൈന്‍ ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം. യുക്രൈനിലൂടെ കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലേക്കുള്ള അമേരിക്കന്‍ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ആദ്യ ഘട്ട ചര്‍ച്ച ഫലം കാണാതായതോടെയാണ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.