ആണവായുധങ്ങൾ സ്വന്തമാക്കാൻ യുക്രൈനെ അനുവദിക്കില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. യുക്രൈൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നത് റഷ്യക്ക് അങ്ങേയറ്റം അപകടകരം. മൂന്നാം ലോകമഹായുദ്ധമുണ്ടായാൽ വിനാശകരമായ ആണവായുദ്ധമാകുമെന്ന് സെർജി ലാവ്‌റോവ് പറഞ്ഞു. യുക്രൈൻ ഭരണകൂടം എല്ലാവരെയും പ്രതിനിധീകരിക്കുന്നതാകണം. ക്രിമിയയുടെ പരമാധികാരത്തിൽ വിട്ടുവീഴ്‌ചയില്ലെന്നും റഷ്യയെ ഒറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധം തുടങ്ങി ഏഴാം ദിവസവും യുക്രൈനിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. ഖേഴ്‌സൺ റഷ്യയുടെ നിയന്ത്രണത്തിലായി. പ്രദേശത്ത് റഷ്യ കനത്ത ഷെല്ലാക്രമണമാണ് നടത്തുന്നത്. റേഴ്‌സണിലെ നദീ തുറമുഖവും റെയിൽവേ സ്റ്റേഷനും റഷ്യൻ സൈന്യം പിടിച്ചെടുത്തു.
ഖാർക്കിവിലെ റഷ്യൻ ഷെല്ലാക്രമണത്തിൽ 21 പേരാണ് കൊല്ലപ്പെട്ടത്. 112 പേർക്ക് പരുക്കേറ്റു. റഷ്യൻ പട്ടാളത്തിന്റെ ആക്രമണം തടയാൻ പരമാവധി ശ്രമിക്കുന്നതായി ഖാർക്കിവ് മേയർ ഐഹർ ടെറഖോവ് അറിയിച്ചു.

ഖാർക്കിവിലെ സൈനിക അക്കാദമിക്കും ആശുപത്രിക്കും നേരെ റഷ്യൻ റോക്കറ്റ് ആക്രമണം നടക്കുകയാണ്. ഖാർക്കിവിന് പുറമെ സുിയിലും ഷെല്ലാക്രമണം നടക്കുന്നുണ്ട്. ഖാർക്കിവിലെയും സുമിയിലേയും ജനങ്ങളോട് പുറത്തറിങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കീവിലും ഖാർക്കീവിലും ആക്രമണം അതിരൂക്ഷമാണ്. കീവിലെ ടെലിവിഷൻ ടവറിന് നേരെയുണ്ടായ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. ഖാർകീവ് നഗരത്തിൽ റഷ്യൻ വ്യോമസേന എത്തിയതായി യുക്രൈൻ സ്ഥിരീകരിച്ചു. ഖാർകീവിലെ ജനവാസ മേഖലയിലെ വ്യോമാക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു.

ഇതിനിടെ റഷ്യയ്ക്ക് യുക്രൈനെ കിട്ടില്ലെന്ന് പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കി പറഞ്ഞു. ആയുധങ്ങൾ കൊണ്ട് യുക്രൈനെ കീഴ്‌പ്പെടുത്താനാകില്ലെന്നും സെലൻസ്‌കി അറിയിച്ചു.