യുക്രൈൻ പ്രസിഡന്റ് വഌദിമിർ സെലൻസ്‌കിയെ നീക്കി റഷ്യൻ അനുകൂലിയായ വിക്ടർ യാനുകോവിച്ചിനെ പ്രസിഡന്റാക്കാൻ നീക്കം. യാനുകോവിച്ച് നിലവിൽ ബെലാറസിലെ മിൻസ്‌കിലുണ്ട്. വഌദിമിർ പുടിനും യാനുകോവിച്ചും ചേർന്ന് നിലവിലെ സെലൻസ്‌കി സർകാരിനെ അട്ടിമറിച്ച് പുതിയ ഭരണകൂടം സ്ഥപിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
2014 ലാണ് റഷ്യൻ അനുകൂലിയായിരുന്ന ഉക്രൈൻ പ്രസിഡന്റ് വിക്ടർ യാൻകോവിച്ച് അധികാരത്തിൽ നിന്നും പുറത്താക്കപ്പെടുന്നത്. 2012 ൽ തുടങ്ങി വച്ച യുക്രൈനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ധാരണയെ വിക്ടർ എതിർത്തതോടെ യുക്രൈനിൽ വിപ്ലവമുണ്ടാകുകയും വിക്ടർ യാനുകോവിച്ചിന് രാജിവയ്ക്കേണ്ടി വരികയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായാണ് യുക്രൈന്റെ ഭാഗമായിരുന്ന ക്രീമിയൻ പെനിൻസുല 2014 ഫെബ്രുവരി മാർച്ച് മാസത്തിൽ റഷ്യ പിടിച്ചെടുക്കുന്നത്.
യുക്രൈന്റെ തന്നെ പ്രദേശമായ കിഴക്കൻ ഡോൺബാസിലുള്ള റഷ്യൻ അനുകൂല വിഭാഗത്തിന്റെ പിന്തുണയോടെയായിരുന്നു റഷ്യയുടെ നീക്കം. റിപ്പോർട്ടുകൾ പ്രകാരം കിഴക്കൻ ഉക്രൈനിലെ ഈ സംഘർഷത്തിൽ മരിച്ചത് 14,000 ൽ ഏറെ ആളുകളാണ്.



