റഷ്യയുടെ യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ അംഗത്വം റദ്ദാക്കണമെന്ന് അമേരിക്ക. യുക്രൈന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചു. ജോ ബൈഡനുമായുള്ള സംഭാഷണത്തില്‍ റഷ്യക്കെതിരായ ഉപരോധം ചര്‍ച്ചയായെന്ന് സെലന്‍സ്‌കി അറിയിച്ചു. കൂടുതല്‍ പ്രതിരോധ സഹായം അമേരിക്കയോട് ആവശ്യപ്പെട്ടെന്നും യുക്രൈന്‍ പ്രസിഡന്റ് പ്രതികരിച്ചു.

അതേസമയം യുക്രൈന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് ശുപാര്‍ശ ചെയ്തു. യുദ്ധത്തെ അഭിമുഖീകരിക്കുന്ന രാജ്യത്തിന് അടിയന്തര അംഗത്വം നല്‍കാനുള്ള നടപടികളാണ് ആരംഭിച്ചത്. യുക്രൈന് 70 റഷ്യന്‍ നിര്‍മ്മിത യുദ്ധ വിമാനങ്ങള്‍ നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ നേരത്തേ അറിയിച്ചിരുന്നു. ബള്‍ഗേരിയയാണ് 16 മിഗ്29 വിമാനങ്ങളും, 14 സു 25 വിമാനങ്ങളുമാണ് നല്‍കുക. പോളണ്ട് 28 മിഗ്29 വിമാനങ്ങളും, സ്ലോവാക്യ 12 മിഗ് 29 വിമാനങ്ങളും നല്‍കും.

യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ക്ക് അവരവരുടെ ഇഷ്ടപ്രകാരം പടക്കോപ്പുകളും വിമാനങ്ങളും നല്‍കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ സെക്യൂരിറ്റി ചീഫ് ജോസഫ് ബോറല്‍ അറിയിച്ചിരുന്നു. യുദ്ധ വിമാനങ്ങള്‍ക്ക് പുറമെ, ആന്റിആര്‍മര്‍ റോക്കറ്റുകള്‍, മെഷീന്‍ ഗണ്‍ എന്നിവയും നല്‍കും.

റഷ്യ യുക്രൈന്‍ യുദ്ധം ആറാം ദിവസത്തില്‍ എത്തി നില്‍ക്കേ രണ്ടാം ഘട്ട ചര്‍ച്ചകള്‍ ഇന്ന് നടക്കും. റഷ്യന്‍ മാധ്യമങ്ങളാണ് രണ്ടാംഘട്ട ചര്‍ച്ചയുടെ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബെലാറൂസ് പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്.