ബീയറുകള്‍ക്ക് പേര് കേട്ട നാടാണ് യുക്രൈന്‍ (Ukraine). യുക്രൈന്‍ ബിയറുകള്‍ യൂറോപ്പിലും അമേരിക്കയിലും എല്ലാം പ്രിയപ്പെട്ടതാണ്. എന്നാല്‍ രാജ്യത്തിനെ ഒരു അപകടം പിടിപെടുന്പോള്‍ എങ്ങനെയാണ് ബിയര്‍ നിര്‍മ്മിക്കാന്‍ സാധിക്കുക. യുക്രൈനിലെ ബിയര്‍ ബ്രൂവറികള്‍ (brewery) പുതിയ നീക്കത്തിലാണ് എന്നാണ് വാര്‍ത്ത ഏജന്‍സികള്‍ പറയുന്നത്. റഷ്യന്‍ (Russia) അധിനിവേശത്തെ തടയാന്‍ ഈ കന്പനികളും ഒരുങ്ങിക്കഴിഞ്ഞു.

‘വിശിഷ്ടമായ ഒരു ബോട്ടിലിംഗാണ് ഇപ്പോള്‍ നടക്കുന്നത്, തല്‍ക്കാലം ബിയര്‍ നിര്‍മ്മാണം ഇല്ല’-  പ്രവാഡ ബിയര്‍ കന്പനി മേധാവി ട്വീറ്റ് ചെയ്തു. യുക്രൈനിലെ ലിവ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ബിയര്‍ നിര്‍മ്മാണ കമ്പനിയാണ് പ്രവഡ. ഇവര്‍ ഇപ്പോള്‍ പെട്രോള്‍ ബോംബുകളാണ് നിര്‍മ്മിക്കുന്നത്. സാധാരണ പൗരന്മാര്‍ യുദ്ധ മുഖത്ത് ഇറങ്ങുന്പോള്‍ അവരെ സഹായിക്കുകയാണ് ലക്ഷ്യം എന്ന് ബിയര്‍ കന്പനി പറയുന്നു. ‘പുടിന്‍ ഹുയിലോ’ എന്നാണ് ഇവര്‍ നിര്‍മ്മിക്കുന്ന പെട്രോള്‍ ബോംബിന്‍റെ പേര്. ഹുയിലോ എന്നാല്‍ യുക്രൈന്‍ ഭാഷയിലെ മോശം പ്രയോഗമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

അതേ സമയം നേരത്തെ ഖാര്‍കീവില്‍ ഒരു റഷ്യന്‍ ടാങ്ക് ജനങ്ങളുടെ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ തകര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. യുക്രൈന്‍ അനുകൂല മാധ്യമങ്ങള്‍ ടാങ്ക് കത്തുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തുവിട്ടിരുന്നു.

  

അതേ സമയം റഷ്യന്‍  സൈന്യത്തെ നേരിടാന്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നവരെ തുറന്നുവിടാന്‍ യുക്രൈന്‍ (Ukraine) ഉത്തരവ് ഇറക്കിയതായി റിപ്പോര്‍ട്ട്. സൈനിക പരിശീലനം ലഭിച്ചവരെയും, സൈനിക പാശ്ചത്തലമുള്ളതുമായ കുറ്റവാളികളെ (Jail Convicts) റഷ്യയ്ക്കെതിരായ പ്രതിരോധത്തിന് ഉപയോഗിക്കാനാണ് യുക്രൈന്‍ സര്‍ക്കാര്‍ നീക്കം.യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വളരെ സങ്കീര്‍ണ്ണമായ വിഷയം ആണെങ്കിലും അടിയന്തര സാഹചര്യം അനുസരിച്ച് ഉന്നതതലത്തിലാണ് ഇത്തരം ഒരു തീരുമാനം എടുത്തത് എന്നാണ് യുക്രൈന്‍ പ്രോസിക്യൂട്ട് ജനറല്‍ ഓഫീസ് അറിയിക്കുന്നത്. എന്നാല്‍ എല്ലാ തടവുകാരെയും സൈന്യത്തിലേക്ക് പരിഗണിക്കില്ലെന്നും. പ്രവര്‍ത്തിപരിചയം, ഏറ്റുമുട്ടലുകളില്‍ പങ്കെടുത്ത പരിചയം, അച്ചടക്കം ഇങ്ങനെ വിവിധ കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും തെരഞ്ഞെടുപ്പ്. ഒപ്പം ഇവര്‍ ശിക്ഷിക്കപ്പെടാന്‍ ഇടയായ കേസും പരിഗണിക്കുമെന്ന് യുക്രൈന്‍ പ്രോസിക്യൂട്ട് ജനറല്‍ ഓഫീസ് അറിയിച്ചു. ഇത്തരം കാര്യങ്ങളുടെ പരിശോധന അതിവേഗത്തില്‍ നടത്താന്‍ സര്‍ക്കാര്‍ യുക്രൈന്‍ പ്രോസിക്യൂട്ട് ജനറല്‍ ഓഫീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് യുക്രൈന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുക്രൈനിനെ ആക്രമിക്കാന്‍ റഷ്യയ്ക്ക് ആയുധം നല്‍കുന്ന റഷ്യന്‍ ശതകോടീശ്വരന് യുക്രൈന്‍കാരനായ ജീവനക്കാരന്റെ വക കട്ടപ്പണി. മുതലാളിയുടെ ഉടമസ്ഥതയിലുള്ള 70 ലക്ഷം യൂറോ വിലമതിക്കുന്ന (59.2 കോടി രൂപ) അത്യാഡംബര നൗക ഇയാള്‍ കടലില്‍ മുക്കാന്‍ ശ്രമിക്കുകയായിരുന്നു. കപ്പലിലെ ചീഫ് എഞ്ചിനീയറായ യുക്രൈന്‍ നാവികന്‍ സംഭവത്തെ തുടര്‍ന്ന് പിടിയിലായി. സ്പാനിഷ് തുറമുഖത്ത് നടന്ന സംഭവത്തില്‍ അറസ്റ്റിലായ ശേഷം വിട്ടയക്കപ്പെട്ട ഇയാള്‍ അതിനുശേഷം യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് തിരിച്ചു. റഷ്യന്‍ അക്രമികള്‍ക്ക് എതിരായി യുക്രൈന്‍ ജനത നടത്തുന്ന പോരാട്ടത്തില്‍ പങ്കാളിയാവുമെന്ന് ജയില്‍മോചിതനായ ശേഷം നാട്ടിലേക്കു പോവുന്നതിനായി പോളണ്ടിലെ വാഴസയിലേക്ക് വിമാനം കയറുന്നതിനു തൊട്ടുമുമ്പ് എ പി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇയാള്‍ പറഞ്ഞു.

ശനിയാഴ്ചയാണ് അമ്പരപ്പിക്കുന്ന ഈ സംഭവം നടന്നത്. റഷ്യന്‍ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള ശതകോടീശ്വരനായ ആയുധക്കച്ചവടക്കാരന്‍ അലക്‌സാണ്ടര്‍ മിഖീവിന്റെ അത്യാഡംബര നൗകയാണ് യുക്രൈന്‍ നാവികന്‍ കടലില്‍ മുക്കാന്‍ ശ്രമിച്ചത്. റഷ്യന്‍ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലുള്ള ആയുധനിര്‍മാണ കമ്പനിയായ റോസ്‌റ്റെകിന്റെ ആയുധക്കയറ്റുമതി ഏജന്‍സിയായ റോസോബൊറോന്‍ എക്‌സ്‌പോര്‍ട്ട് കമ്പനിയുടെ സി ഇ ഒയാണ് അലക്‌സാണ്ടര്‍ മിഖീവ്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ലേഡി അനസ്താസിയ എന്ന ആഡംബര നൗകയിലാണ് വിവാദസംഭവങ്ങള്‍ നടന്നത്.