റഷ്യന്‍ പട്ടാളത്തോട് പോയി തുലയാന്‍ പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയ 13 ഉക്രൈന്‍ പട്ടാളക്കാരനെ റഷ്യ ജീവനോടെ പിടികൂടി. ഉക്രൈന്‍ നാവികസേനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഉക്രൈനിലെ സ്‌നേക് ഐലന്‍റിലെ 13 സൈനികരാണ് റഷ്യന്‍ ആക്രമണത്തിന് മുന്നില്‍ ആയുധം വെച്ച്‌ കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ചതിന്‍റെ പേരില്‍ രാജ്യത്തിന്‍റെ തന്നെ ഹീറോകളായി മാറിയത്. റഷ്യക്കാരുടെ മുന്നില്‍ കീഴടങ്ങാന്‍ തയ്യാറാകാത്ത ഈ 13 സൈനികരുടെ വീഡിയോ വൈറലായിരുന്നു.

വീഡിയോയില്‍ കാണുന്ന ദൃശ്യം ഇതാണ്. കരിങ്കടലിലെ സ്‌നേക് ഐലന്‍റില്‍ നില്‍ക്കുന്ന 13 ഉക്രൈന്‍ സൈനികരോട് റഷ്യന്‍ പടക്കപ്പലില്‍ നിന്നും കീഴടങ്ങാന്‍ പറയുന്നത് കേള്‍ക്കാം.’ആയുധം താഴെവെച്ച്‌ കീഴടങ്ങാന്‍ ഞാന്‍ പറയുന്നു. അതല്ലെങ്കില്‍ നിങ്ങളെ ആക്രമിക്കും,’. എന്നാല്‍ ഏഴ് സെക്കന്‍റ് കഴിയുമ്ബോള്‍ ഉക്രൈന്‍ പട്ടാളക്കാരുടെ ധീരമായ മറുപടി കേള്‍ക്കാം: ‘റഷ്യന്‍ പടക്കപ്പലേ….പോയി തുലയ്’. ഇത് ധീരരായ 13 പട്ടാളക്കാരുടെ ഗര്‍ജ്ജനമായിരുന്നു.

ഉടനെ അതിര്‍ത്തി കാക്കുന്ന ഈ 13 പേര്‍ക്കും ധീരതയ്ക്കുള്ള അംഗീകാരം നല്‍കുന്നതായി ഉക്രൈന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ 13 പേരെയും റഷ്യന്‍ പട്ടാളം ജീവനോടെ പിടികൂടിയെന്നും ഇവരെ വധിച്ചിട്ടില്ലെന്നും ഉക്രൈന്‍ നാവിക സേന അറിയിച്ചു.