തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില്‍ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായുള്ള 4 പ്രധാന പദ്ധതികള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കെ എസ് ടി പി നിര്‍മ്മിക്കുന്ന മൂന്നു റോഡുകളുടെയും കിഫ്ബി ഫണ്ടുപയോഗിച്ച്‌ പൂര്‍ത്തിയാക്കിയ കാവുംഭാഗം-ഇടിഞ്ഞില്ലം റോഡിന്റെയും ഉദ്ഘാടനങ്ങളാണ് നടക്കുന്നത്.

കിഫ്ബി മുഖേന പൂര്‍ത്തിയാക്കിയ കാവുംഭാഗം- ഇടിഞ്ഞില്ലം റോഡ്, പത്തനംതിട്ട ജില്ലയിലെ പ്രധാന പാതകളില്‍ ഒന്നായി തീരും. പതിനേഴു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ പാതയ്ക്കായി പത്തു മീറ്റര്‍ വീതിയില്‍ രണ്ടേക്കറോളം സ്ഥലമാണ് ഏറ്റെടുത്തത്. ഭൂമി തീര്‍ത്തും സൗജന്യമായി വിട്ടുതരുന്നതിന് തയ്യാറായ ഈ മേഖലയിലെ ജനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

87 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന മൂവാറ്റുപുഴ -തേനി റോഡ്, 218 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന തൃശൂര്‍ കുറ്റിപ്പുറം റോഡ്, 67 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന കാക്കാടശ്ശേരി -കാളിയാര്‍ റോഡ് എന്നിവയാണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കെ എസ് ടി പി നിര്‍മ്മിക്കുന്ന മൂന്നു റോഡുകള്‍. പ്രളയഘട്ടത്തില്‍ തകര്‍ന്നുപോയ പാതകളാണ് ഇവ മൂന്നും. ഇനിയൊരു പ്രകൃതിക്ഷോഭം ഉണ്ടായാല്‍ അതിനെ അതിജീവിക്കാനാകുന്ന വിധത്തിലാണ് ഈ റോഡുകളുടെ നിര്‍മ്മാണ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.

മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി എന്നിങ്ങനെ നാല് ജില്ലകളുടെ ഗതാഗത മേഖലയ്ക്കാണ് ഇവയുടെ പ്രയോജനം പ്രധാനമായും ഉണ്ടാകാന്‍ പോകുന്നത്. ഇതില്‍ മൂവാറ്റുപുഴ തേനി സംസ്ഥാന പാതയുടെ വികസനം അന്തര്‍സംസ്ഥാന ചരക്കു നീക്കത്തിന്റെയും ഗതാഗതത്തിന്റെയും കാര്യത്തില്‍ ഒരു നാഴികക്കല്ല് ആകും എന്ന കാര്യത്തില്‍ സംശയമില്ല.