കോഴിക്കോട്: നിപ സ്ഥിതി ആശങ്കാജനകമാകുന്ന സ്ഥിതിക്ക് കരുതല്‍ അനിവാര്യമാണ്. രോഗിയില്‍ നിന്ന് മാറി നില്‍ക്കുകയാണ് രോഗം വരാതിരിക്കാനുള്ള പ്രധാന പ്രതിരോധം. മാസ്‌ക് ധരിക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായി പരിശോധനക്ക് വിധേയരാകണം. ക്വാറന്റൈന്‍ പാലിക്കണം.

തലച്ചോറിനെ ബാധിക്കുന്ന എന്‍സെഫലിറ്റീസ് രോഗം ഉണ്ടാക്കുന്ന വൈറസാണ് നിപാ വൈറസ്. സാധാരാണ വവ്വാലുകളിലാണ് ഈ വൈറസ് കാണുക. വവ്വാലിന്റെ പ്രജനന സമയത്താണ് വൈറസ് കൂടുതലായും പുറത്തേക്ക് വരിക. ഈ സമയത്ത് വവ്വാലില്‍ നിന്ന് നേരിട്ടോ, വവ്വാലുമായി ബന്ധമുള്ള മറ്റ് ജീവികളില്‍ നിന്നോ, മറ്റ് മൃഗങ്ങളിലേക്കോ, മനുഷ്യരിലേക്കോ വൈറസ് എത്താം.

ഇത് രണ്ട് തരത്തില്‍ ബാധിക്കാം. ചിലരില്‍ തലച്ചോറിനെ ബാധിക്കുന്ന രോഗ ലക്ഷണങ്ങളായിരിക്കും. മറ്റു ചിലരില്‍ ശ്വാസകോശത്തെ ബാധിക്കുന്ന രീതിയിലാകും. ശ്വാസകോശങ്ങളെ ബാധിക്കുന്ന ചുമ, പനി, ശ്വാസ തടസ്സം തുടങ്ങിയ രോഗലക്ഷണങ്ങളുള്ള രോഗികളില്‍ നിന്നാണ് കൂടുതല്‍ പേരിലേക്ക് രോഗം വരാന്‍ സാധ്യത ഉള്ളത്.