നിപ ബാധിച്ച കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതില്‍ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ മെഡിക്കൽ കോളജ്. വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നുവെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ നിര്‍ബന്ധം പിടിച്ചെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, കോഴിക്കോട് നിപ ലക്ഷണങ്ങളുള്ള രണ്ടുപേര്‍ ആരോഗ്യപ്രവര്‍ത്തകരെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. ഒരാള്‍ മെഡിക്കൽ കോളജിലേയും മറ്റൊരാള്‍ സ്വകാര്യാശുപത്രിയിലേയും ജീവനക്കാരാണ്.

ഇന്നലെ രാത്രിയാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്. പുലർച്ചയോടെ മരണം സംഭവിച്ചു.നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരൻ്റെ മൃതദേഹം സംസ്കരിച്ചു.കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് കുട്ടിയെ അടക്കിയത്. പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകരാണ് സംസ്കാര ചടങ്ങുകൾ ചെയ്തത്. അടക്കുന്നതിന് മുമ്പ് മയ്യത്ത് നമസ്കാരം നടത്തി.

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് അതീവ ജാഗ്രതാ നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. മരിച്ച കുട്ടിയുടെ വീട് ഉൾപ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൊലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം.