ടോക്യോ പാരാലിമ്പിക്സില്‍ ഇന്ത്യക്ക് നാലാം സ്വര്‍ണം. പുരിഷവിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പ്രമോദ് ഭഗതാണ് ഇന്ത്യയുടെ നാലാം സ്വര്‍ണം സ്വന്തമാക്കിയത്.ഫൈനലില്‍ ബ്രിട്ടന്റെ ഡാനിയേല്‍ ബെഥേലിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പ്രമോദ് പരാജയപ്പെടുത്തിയത്. സ്കോര്‍ 21- 14, 21- 17. ഇതേ വിഭാഗത്തിലെ തന്നെ വെങ്കല മെഡല്‍ മത്സരത്തില്‍ ഇന്ത്യയുടെ തന്നെ മനോജ് സര്‍ക്കാര്‍ വിജയിച്ചു. ജപ്പാന്റെ ഡൈസുകെ ഫുജാരയെ 22 – 20, 21- 13 എന്ന സ്കോറിനാണ് മനോജ് പരാജയപ്പെടുത്തിയത്.ടോക്യോ പാരാലിമ്പിക്സിലെ ഇന്ത്യയുടെ നാലാം സ്വര്‍ണമാണിത്. ഇതോടെ ഇന്ത്യയുടെ മൊത്തം മെഡല്‍ നേട്ടം 17 ആയി. 2016ലെ റിയോ ഒളിമ്പിക്സ് ആണ് ഇതിനു മുമ്പലത്തെ ഇന്ത്യയുടെ മികച്ച പ്രകടനം.

നേരത്തെ നടന്ന 50 മീറ്റര്‍ മിക്സഡ് പിസ്റ്റളില്‍ ഇന്ത്യയുട‌െ താരങ്ങള്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. 19കാരന്‍ മനീഷ് നര്‍വാള്‍ സ്വര്‍ണവും സിംഗ്‌രാജ് വെള്ളിയും കരസ്ഥമാക്കി. ഫൈനലില്‍ 218.2 പോയിന്റ് മനീഷ് നേട‌ിയപ്പോള്‍ 216.7 പോയിന്റ് സിംഗ്‌രാജ് സ്വന്തമാക്കി. സിംഗ്‌രാജിന്റെ ടോക്യോ ഒളിമ്പിക്സിലെ രണ്ടാമത്തെ മെഡലാണിത്. റഷ്യയുടെ സെ‌ര്‍ജി മലിഷേവിനാണ് വെങ്കലം.