ഡി.സി.സി. അധ്യക്ഷ പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിൽ നേതാക്കൾക്ക് നേരെ അച്ചടക്ക നടപടി. കോൺഗ്രസ് ഡി.സി.സി. പുന:സംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തിയ 2 പേർക്ക് സസ്‌പെൻഷൻ. പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുൻ എം.എൽ.എ. കെ. ശിവദാസൻ നായരെയും മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. അനിൽ കുമാറിനെയുമാണ് പാർട്ടിയിൽ നിന്ന് താത്കാലികമായി സസ്‌പെൻഡ് ചെയ്തത്. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനാണ് ഇക്കാര്യം അറിയിച്ചത്.
‘വി.ഡി. സതീശനും കെ. സുധാകരനുമെതിരെ രൂക്ഷവിമർശനമാണ് കെ.പി. അനിൽ കുമാർ നടത്തിയത്. പുറത്തുവന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുന:പരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിൻറെ ഭാവി ഇല്ലാതാകുമെന്നും അനിൽകുമാർ പറഞ്ഞു. പുതിയ പട്ടിക കോൺഗ്രസിന്റെ വാട്ടർ ലൂ ആണ്. പുതിയ നേതൃത്വത്തിനായി ഗ്രൂപ്പ് പരിഗണിക്കില്ല എന്നാണ് സതീശനും സുധാകരനും പറഞ്ഞത്. എന്നാൽ, പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഗ്രൂപ്പില്ലാത്ത ഒരാളെ കാണിക്കാൻ പറ്റുമോ. ഇവരെല്ലാം പറയുന്നത് കള്ളമാണ്. സത്യസന്ധതയോ ആത്മാർത്ഥതയോ ഇല്ല. ഡി.സി.സി. പ്രസിഡന്റുമാരെ വെക്കുമ്പോ ഒരു മാനദണ്ഡം വേണ്ടേ. ഇത് ഇഷ്ടക്കാരെ ഇഷ്ടം പോലെ വെക്കുന്ന അവസ്ഥയാണ്’, കെ പി അനിൽ കുമാർ പറഞ്ഞു.
കെ.പി. അനിൽ കുമാറിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്ന പ്രതികരണമാണ് കെ. ശിവദാസൻ നായരും നടത്തിയത്. കെ.പി.സി.സി. പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും നാല് വർക്കിംഗ് പ്രസിഡന്റുമാരുടെയും ഇഷ്ടക്കാരെ വെക്കുക എന്ന ഒറ്റ ഫോർമുല വച്ചുകൊണ്ട് കേരളത്തിലെ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സാധ്യമല്ല എന്നാണ് കെ ശിവദാസൻ നായർ അഭിപ്രായപ്പെട്ടത്.



