സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍. വയനാട്ടില്‍ പതിനഞ്ചുവയസായ കുട്ടിയെ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഉപദ്രവിച്ചതിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ ഉത്തരവ്.

നിയമനിര്‍മാണത്തിനായി മുന്‍പ് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടായിരുന്ന കേരള പ്രിവന്‍ഷന്‍ ആന്റ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ പ്രാക്ടീസസ്, സോഴ്‌സറി, ബ്ലാക്ക് മാജിക് ബില്‍ എന്നിവയുടെയോ മാതൃകയില്‍ നിയമനിര്‍മാണം നടത്താമെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടു.

അന്ധവിശ്വാസത്തിന്റെയോ മറ്റേതെങ്കിലും ദുരാചാരത്തിന്റെയോ പേരില്‍ കുട്ടികളെ ആക്രമിക്കുന്നത് ബാലാവകാശമായി കണ്ട് നിയമനടപടി സ്വീകരിക്കേണ്ടതാണ്. സാമൂഹ്യനീതി വകുപ്പോ ആഭ്യന്തര വകുപ്പോ നിയമനിര്‍മാണത്തിനുള്ള നടപടി സ്വീകരിക്കണമെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറയുന്നു.

വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളം മുന്‍പിലാണെങ്കിലും അന്ധവിശ്വാസങ്ങള്‍ സംസ്ഥാനത്ത് നിരവധിയാണെന്ന് കമ്മിഷന്‍ വിലയിരുത്തി.