വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് കുടുംബം. ദേശീയ സമര രക്തസാക്ഷികളെ അവമതിക്കാനുള്ള നീക്കം ചെറുക്കുമെന്ന് കുടുംബം അറിയിച്ചു. കേന്ദ്ര ചരിത്ര ഗവേഷണ കൗൺസിൽ നീക്കം അപലപനീയമാണ്. ഇതിനെതിരെ പരസ്യ പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കമെന്നും കുടുംബം വ്യക്തമാക്കി.
മലബാര്‍ കലാപത്തിലെ 387 ധീര വിപ്ലവകാരികളുടെ പേരുകള്‍ സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികളുടെ പട്ടികയില്‍നിന്ന് നീക്കം ചെയ്ത ചരിത്രഗവേഷണ കൗണ്‍സിലിന്‍റെ നടപടി ഭീരുത്വവും ഇന്ത്യയുടെ മഹത്തായ ദേശീയ സമരത്തോടുള്ള അവഹേളനവുമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
സാമ്രാജ്യത്വത്തിന് വിടുപണി ചെയ്ത ചരിത്രം മാത്രമുള്ള സംഘപരിവാറിന് സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും, ആലി മുസലിയാരെയും പോലെയുള്ള ധീര രക്തസാക്ഷികളുടെ ഓര്‍മകള്‍ അലോസരമുണ്ടാക്കിയേക്കാമെന്നും ചെന്നിത്തല പറഞ്ഞു.
അധികാരം ഉപയോഗിച്ച് ചരിത്രം വളച്ചൊടിക്കാനും ചരിത്ര പുസ്തകങ്ങള്‍ തിരുത്താനും, ചരിത്രപുരുഷന്‍മാരെ തമസ്‌കരിക്കാനും കഴിഞ്ഞേക്കും, എന്നാല്‍ കോടിക്കണക്കായ സാധാരണ ഇന്ത്യാക്കാരുടെ മനസില്‍ നിന്ന് വാരിയന്‍കുന്നത്തിനെയും, ആലി മുസിലായാരെപ്പോലെയുമുള്ള ധീരനായകന്‍മാരുടെ സ്മരണകള്‍ തുടച്ചുനീക്കാന്‍ കഴിയില്ലെന്ന് ബിജെപി യും സംഘപരിവാറും മനസിലാക്കണമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ചരിത്രത്തെ വളച്ചൊടിക്കാൻ ആർഎസ്എസ്. ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മലബാർ കലാപത്തെ സ്വാതന്ത്ര്യ സമരം തന്നെയായാണ് വിലയിരുത്തപ്പെടുന്നതെന്നും കോടിയേരി പറഞ്ഞു. അതിനെ തെറ്റായ രീതിയിൽ കൊണ്ടു നടക്കാൻ ചില ശ്രമം നടന്നിരുന്നു.
വിഷയം വിവാദമായതോടെ നിരവധി പേരാണ് പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്. സംഭവത്തിൽ പ്രതികരിച്ച കേരളം കേരള നിയമസഭാ സ്പീക്കർ എം.ബി. രാജേഷിനെതിരെ ഡൽഹി പൊലീസിൽ പരാതിയും ലഭിച്ചിട്ടുണ്ട്. ഭഗത് സിംഗിനെ വാരിയൻകുന്നത്ത് ഹാജിയുമായി ഉപമിച്ച് അപമാനിച്ചെന്നാണ് പരാതി. എന്നാൽ, ഇരുവരുടെയും മരണത്തിലെ സാമന്തയാണ് താൻ താരതമ്യം ചെയ്തത് അല്ലാതെ ഉപമിച്ച് അപമാനിച്ചതല്ല എന്നായിരുന്നു എം.ബി. രാജേഷിന്റെ പ്രതികരണം.



