കാബൂള്‍: താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചടക്കുമെന്ന് ഉറപ്പായതോടെ പ്രസിഡന്റ് അഷറഫ് ഘാനി രാജിവയ്ക്കാന്‍ ഒരുങ്ങുന്നു. അധികാരം ഉപേക്ഷിച്ച്‌ കുടുംബസമേതം രാജ്യംവിടാനാണ് പ്രസിഡന്റിനെറ തീരുമാനം. തലസ്ഥാന നഗരമായ കാബൂളിന് തൊട്ടടുത്ത് വരെ താലിബാന്‍ എത്തിയതോടെയാണ് ഘാനി രാജ്യം വിടാനൊരുങ്ങുന്നത്.

കുടുംബത്തോടൊപ്പം യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ചില രാജ്യങ്ങളിലേക്കാണ് പോകാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച്‌ പ്രതികരിച്ച്‌ ഫസ്റ്റ് വൈസ് പ്രസിഡന്റ് അമറുള്ള സലേ തയ്യാറായില്ല. കാബൂളില്‍ താലിബാന്റെ ഭാഗത്തുനിന്നുള്ള മാരകമായ ആക്രമണം ഒഴിവാക്കുന്നതിനാണ് ‘അടിയന്തരമായി വെടിനിര്‍ത്തല്‍’ കൊണ്ടുവരുന്നതിന് ഘാനി രാജിക്കൊരുങ്ങുന്നത്. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ഘാനി രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

അതിനിടെ രാജ്യം വളരെയധികം അപകടാവസ്ഥയിലാണെന്നും അസ്ഥിരതയുണ്ടെന്നും സൂചിപ്പിക്കുന്ന പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ വീ‌ഡിയോ സന്ദേശം പുറത്തെത്തി. രാജ്യത്തെ സ്ഥിതിഗതികള്‍ പ്രാദേശിക നേതാക്കളുമായും അന്താരാഷ്‌ട്ര നേതാക്കളുമായും ചര്‍ച്ച ചെയ്‌ത് വരികയാണെന്ന് അറിയിച്ച ഗനി സായുധസേനയുടെ പുനര്‍വിന്യാസം നടത്തുമെന്നും അഭിപ്രായപ്പെട്ടു. പ്രസിഡന്റ് എന്ന നിലയില്‍ അസ്ഥിരതയും ആക്രമണവും പലായനവും തടയാന്‍ തനിക്ക് കഴിയുന്നത് ചെയ്യുമെന്നും ഗനി അറിയിച്ചു.

കാബൂളിലുള്ള വിദേശ പൗരന്മാര്‍ക്കെതിരെ അതിരൂക്ഷമായ ആക്രമണം താലിബാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അമേരിക്ക അടക്കം ആശങ്കപ്പെടുന്നുണ്ട്.