തീവ്രവാദ സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തില്‍ ഉണ്ടായേക്കുമെന്ന മുന്‍ ഡിജിപിയുടെ നിലപാട് തള്ളി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നാണ് സര്‍ക്കാരിന്റെ നിലപാട്. അത്തരത്തിലൊരു റിപ്പോര്‍ട്ട് പൊലീസ് മേധാവി നല്‍കിയിട്ടില്ല എന്നും നിയമസഭയില്‍ സമര്‍പ്പിച്ച് മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

വിരമിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു സംസ്ഥാന പൊലീസ് മേധാവി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റ സ്ലീപ്പര്‍സെല്ലുകളെ കുറിച്ച് പ്രതികരിച്ചത്. സംസ്ഥാനത്ത് ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ ഇല്ല എന്ന് പറയാനാകില്ലെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഭീകരവാദ വിരുദ്ധ സ്‌ക്വാഡിന് രൂപം നല്‍കിയെന്നും അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ ഇത്തരം സെല്ലുകളുടെ പ്രവര്‍ത്തനം കുറയ്ക്കാനായെന്നും മുന്‍ ഡിജിപി പറഞ്ഞിരുന്നു.

കേരളത്തില്‍ വിദ്യാഭ്യാസമുള്ളവര്‍ കൂടുതലായുണ്ട്. ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും ഏത് രീതിയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാക്കാം എന്നാണ് ചില തീവ്രവാദ സംഘടനകളുടെ ലക്ഷ്യം എന്നും ലോക്‌നാഥ് ബെഹ്‌റ അടിവരയിട്ട് പറഞ്ഞിരുന്നു. മുന്‍ ഡിജിപിയുടെ ഈ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തള്ളിയിരിക്കുന്നത്.